'സിബിഐ അന്വേഷണം നിയമ വിരുദ്ധം, പരാതിക്കാരന് പക'; സുപ്രീംകോടതി അപ്പീലിൽ കെ എം എബ്രഹാം

കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്സ് തന്റെ സഹോദരങ്ങളുടേത് കൂടിയാണെന്നും എബ്രഹാം പറയുന്നുണ്ട്

കൊച്ചി: ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടും അന്വേഷണം ശരിയായ രീതിയിലല്ല എന്ന് ആരോപിച്ചും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് എബ്രഹാം ആരോപണങ്ങൾ നിഷേധിക്കുന്നത്. സിബിഐ അന്വേഷണം നിയമ വിരുദ്ധമെന്ന് കെഎം എബ്രഹാം ഹർജിയിൽ പറയുന്നു.

മുന്‍കൂര്‍ പ്രൊസിക്യൂഷന്‍ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷിക്കാനാവില്ല. ഇക്കാര്യം പരിഗണിക്കാതെയാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിർദേശം നൽകിയത്. അഴിമതി നിരോധന നിയമം അനുസരിച്ചുള്ള അന്വേഷണം സംസ്ഥാന വിഷയമാണ്. മതിയായ കാരണങ്ങളില്ലാതെ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ല. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചാണ് സിബിഐ അന്വേഷണ ഉത്തരവെന്നും ഉന്നത സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥനെന്നത് സിബിഐ അന്വേഷണത്തിന് മതിയായ കാരണമല്ല എന്നും എബ്രഹാം പറയുന്നു.

കൊല്ലത്തെ ഷോപ്പിങ് കോംപ്ലക്സ് തന്റെ സഹോദരങ്ങളുടേത് കൂടിയാണെന്നും എബ്രഹാം പറയുന്നു. പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിക്ക് കാരണം തന്നോടുളള പകയാണ്. പരാതിക്കാരനെതിരെ നേരത്തെ നിയമ നടപടി സ്വീകരിച്ചിരുന്നു. ഇതാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിക്ക് പിന്നില്‍ എന്ന് എബ്രഹാം പറയുന്നു. വിജിലന്‍സ് പരിശോധിച്ചത് 2009 മുതല്‍ 2015 വരെയുള്ള വരുമാനമാണെന്നും 2000 മുതല്‍ 2009 വരെയുള്ള വരുമാനം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും എബ്രഹാം ഹർജിയിൽ പറയുന്നു. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ശല്യക്കാരനായ വ്യവഹാരിയാണെന്നും ഈ ചരിത്രം പരിശോധിക്കാതെയാണ് ഹൈക്കോടതി നടപടിയെന്നും കെഎം എബ്രഹാം അപ്പീലിൽ പറയുന്നു.

ഏപ്രിൽ 26നാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമായിരുന്നു കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. സംഭവത്തില്‍ കെ എം അബ്രഹാമിന്റെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാനൊരുങ്ങുകയാണ് സംഘം. 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുക.തിരുവനന്തപുരത്തും മുംബൈയിലും വാങ്ങിയ ഫ്‌ലാറ്റുകളും കൊല്ലം കടപ്പാക്കടയിലെ ഷോപ്പിംഗ് കോംപ്ലക്‌സും അന്വേഷണ പരിധിയില്‍ വരും.

Content Highlights: KM Abraham denies allegations against him at supremecourt

To advertise here,contact us