ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം

ഇടക്കാല ജാമ്യം നൽകിയാൽ എന്ത് അപായമാണുണ്ടാവുക എന്നും കോടതി ചോദിച്ചു

ഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം അനുവദിക്കുന്നതിൽ രണ്ടംഗ ബെഞ്ചിന് അഭിപ്രായഭിന്നത ഉണ്ടായതിനാലാണ് വിശാല ബെഞ്ചിന് വിട്ടത്. ടീസ്റ്റയുടെ ഇടക്കാല ജാമ്യ ഹർജി ഗുജറാത്ത് ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. ടീസ്റ്റയോട് കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയെന്ന പരിഗണന ആദ്യം നൽകുന്നു എന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി പറഞ്ഞത്. ഇടക്കാല ജാമ്യം നൽകിയാൽ എന്ത് അപായമാണുണ്ടാവുക എന്നും കോടതി ചോദിച്ചു.

ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഒരാഴ്ച്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്നതും സാക്ഷികളെ സ്വാധീനിച്ചെന്നതുമാണ് ടീസ്റ്റക്കെതിരെയുള്ള കേസ്. കഴിഞ്ഞ വർഷം ജൂൺ 25 നാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു.

To advertise here,contact us