വ്യാജ മരണ വാർത്ത; പൂനം പാണ്ഡേയ്ക്കെതിരെ മുംബൈ പൊലീസിൽ പരാതി

പാണ്ഡേ ക്യാൻസറിനെ അതിജീവിച്ചവരെ പ്രാങ്ക് ചെയ്യുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാർത്ത വ്യാജമായി പ്രചരിപ്പിച്ച സംഭവം വിവാദമാകുന്നു. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനെന്ന പേരിലാണ് പൂനം മരണ വാർത്ത വ്യാജമായി പ്രചരിപ്പിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ നടിക്കെതിരെ മുംബൈ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് മഹാരാഷ്ട്ര നിയമസഭാംഗം സത്യജീത് താംബെ.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് പൂനം പാണ്ഡേ ഇത് ചെയ്യുന്നതെന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നടിക്കെതിരെ നടപടിയെടുക്കണമെന്നും താംബെ ആവശ്യപ്പെട്ടു. ഒരു ഇൻഫ്ലുവൻസറുടെ/മോഡലിന്റെ മരണ വാർത്ത സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള മാർഗ്ഗമല്ല. ഈ പ്രവർത്തിയിലൂടെ സെർവിക്കൽ ക്യാൻസറിൻ്റെ ഗുരുതരമായ സ്വഭാവത്തേക്കാൾ ഇൻഫ്ലുവൻസറിലേക്ക് ശ്രദ്ധ തിരിയുകയാണ് ചെയ്യുന്നത്. പൂനം പാണ്ഡേ ക്യാൻസറിനെ അതിജീവിച്ചവരെ പ്രാങ്ക് ചെയ്യുകയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പൂനം പാണ്ഡേയ്ക്കും അവരുടെ മാനേജർക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്യണം. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് നൽകുന്ന ശക്തമായ മുന്നറിയിപ്പാകണം ഇവർക്കെതിരെയുള്ള നടപടി. ഉയർന്ന വൈകാരിക മൂല്യങ്ങളുള്ള ഇന്ത്യൻ സിനിമാ വ്യവസായത്തിൽ ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും സത്യജീത് താംബെ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പൂനം പാണ്ഡേയുടെ മരണവാർത്ത സ്വന്തം സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവിട്ടത്. സെർവിക്കൽ ക്യാൻസറിനെ തുടർന്നാണ് നടിയുടെ മരണം എന്നായിരുന്നു പിആർ ടീം പുറത്തുവിട്ട വിവരം. സെർവിക്കൽ ക്യാൻസർ ബാധിതയായ ഒരാൾ പെട്ടന്ന് മരിക്കില്ലെന്നും തലേദിവസം വരെ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നുവെന്നും പ്രതികരണങ്ങളെത്തിയിരുന്നു.

മരണ വാർത്തയുടെ സത്യാവസ്ഥ അറിയിച്ചത് 24 മണിക്കൂറിന് ശേഷം; പൂനം പാണ്ഡേയ്ക്കെതിരെ രൂക്ഷ വിമർശനം

പിന്നാലെ സത്യാവസ്ഥ എന്തെന്നറിയാൻ വാർത്ത ഏജൻസികൾ പൂനത്തിന്റെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. 24 മണിക്കൂറിന് ശേഷം ഇന്ന് ഉച്ചയോടെയാണ് താൻ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് കൊണ്ട് പൂനം ലൈവിൽ എത്തുന്നത്. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു പൂനത്തിന്റെ ന്യായീകരണം.

To advertise here,contact us