എഫ്ഐആറിൽ മഹുവ മൊയ്ത്രയും ദർശൻ ഹിരാനന്ദാനിയും; സിബിഐ നീക്കം തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനിയെയും ലക്ഷ്യം വെച്ചുകൊണ്ടാണ് മഹുവ ഇത്തരത്തിൽ ലോക്സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചതെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു

ന്യൂഡൽഹി: ലോക്സഭാ അംഗത്വം നഷ്ടപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രയുടെയും വ്യവസായി ദർശൻ ഹിരാനന്ദാനിയുടെയും പേരുകൾ ഉൾപ്പെടുത്തി സിബിഐ എഫ്ഐആർ. മൊയ്ത്രയ്ക്കെതിരെ ബിജെപി ലോക്സഭാ അംഗം നിഷികാന്ത് ദുബെ ഉന്നയിച്ച ആരോപണത്തെ തുടർന്നായിരുന്നു സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിന്നുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരി 21ന് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്.

വ്യവസായി ദർശൻ ഹിരാനന്ദാനിയുടെ കൈയിൽ നിന്ന് പണം വാങ്ങിയാണ് മഹുവ മൊയ്ത്ര ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചതെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദാനിയെയും ലക്ഷ്യം വെച്ചാണ് മഹുവ ഇത്തരത്തിൽ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചതെന്നും നിഷികാന്ത് ദുബൈ. ആരോപണങ്ങളെക്കുറിച്ചുള്ള പാർലമെൻ്ററി സമിതിയുടെ അന്വേഷണത്തെത്തുടർന്ന് ഡിസംബറിൽ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു.

എഫ്ഐആർ പ്രകാരം മൊയ്ത്രയ്ക്കും ഹിരാനന്ദാനിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം, പൊതുപ്രവർത്തകന് കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, പ്രേരണ കുറ്റം എന്നിങ്ങനെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിഷയത്തിൽ അവർക്കെതിരായ പരാതികളുടെ എല്ലാ വശങ്ങളും പരിശോധിച്ച് ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോക്പാൽ സിബിഐയോട് നിർദ്ദേശിച്ചിരുന്നു.

തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് അവരുടെ വാദം. സിബിഐ തന്നെ ഉപദ്രവിക്കുകയാണെന്നും തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തുന്നുവെന്നും ആരോപിച്ച് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് മുൻപുള്ള സിബിഐ റെയ്ഡുകൾ എല്ലാം തെറ്റ് ധാരണ പരത്താനാണെന്നും മഹുവ ആരോപിച്ചു.

അസംപൗരത്വം: നിർദ്ദേശങ്ങളുമായി അസം മുഖ്യമന്ത്രി; ഒന്നിലധികം വിവാഹവും രണ്ട് കുട്ടികളിൽ കൂടുതലും വേണ്ട

To advertise here,contact us