നമസ്കരിച്ചതിന് വിദേശ വിദ്യാർഥികൾക്ക് കൂട്ട ആക്രമണം; പിന്നാലെ ഹോസ്റ്റൽ വിട്ടുപോവാൻ അധികൃതരുടെ നിർദേശം

വിദേശ വിദ്യാര്ഥികളോട് ഹോസ്റ്റല് വിട്ടുപോകാന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്വകലാശാല അധികൃതർ. സര്കലാശാല ഹോസ്റ്റലില് നമസ്കരിച്ചതിന് വിദേശ വിദ്യാര്ഥികളെ സംഘംചേര്ന്ന് കയ്യേറ്റംചെയ്ത സംഭവത്തിന് ആഴ്ചകള്ക്ക് ശേഷമാണ് ഈ നിർദേശം

അഹമ്മദാബാദ്: വിദേശ വിദ്യാര്ഥികളോട് ഹോസ്റ്റല് വിട്ടുപോകാന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്വകലാശാല അധികൃതർ. സര്കലാശാല ഹോസ്റ്റലില് നമസ്കരിച്ചതിന് വിദേശ വിദ്യാര്ഥികളെ സംഘംചേര്ന്ന് കയ്യേറ്റംചെയ്ത സംഭവത്തിന് ആഴ്ചകള്ക്ക് ശേഷമാണ് ഈ നിർദേശം. അഫ്ഗാനിസ്താനില്നിന്നുള്ള ആറ് വിദ്യാര്ഥികളോടും കിഴക്കേ ആഫ്രിക്കയിൽനിന്നുള്ള ഒരു വിദ്യാര്ഥിയോടുമാണ് ഹോസ്റ്റല് വിട്ടുപോകാന് ആവശ്യപ്പെട്ടിരിക്കുന്നത്.

പഠനകാലാവധി പൂര്ത്തിയാക്കിയതിന് ശേഷവും ഹോസ്റ്റലില് താമസിക്കുകയായിരുന്ന ഏഴ് വിദ്യാര്ഥികളോടാണ് ഹോസ്റ്റൽ വിട്ടുപോകാൻ ആവശ്യപ്പെട്ടതെന്ന് വൈസ് ചാന്സലര് നീര്ജ ഗുപ്ത വിശദീകരിച്ചു. പഠന പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കുന്നതിന് വേണ്ടിയാണ് ഹോസ്റ്റലില് അവര് തങ്ങിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്ത്തിയാക്കിയിട്ടുണ്ടെന്നും ഇനി അവരുടെ നാടുകളിലേക്ക് സുരക്ഷിതമായി മടങ്ങാമെന്നും വൈസ് ചാന്സലര് കൂട്ടിച്ചേര്ത്തു.

സര്വകലാശാല ഹോസ്റ്റലില് നമസ്കരിച്ചതിന് മാര്ച്ച് 16-നാണ് വിദേശ വിദ്യാര്ഥികള്ക്കുനേരെ സംഘംചേര്ന്നുള്ള അക്രമമുണ്ടായത്. അക്രമത്തിനിരയായ വിദ്യാര്ഥികളെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഹോസ്റ്റലിൽവെച്ച് റംസാനിലെ തറാവീഹ് നമസ്കാരം നടത്തിയതിന്റെ പേരിലാണ് വിദ്യാർഥികൾക്ക് നേരെ കയ്യേറ്റമുണ്ടായത്.സംഭവത്തെത്തുടര്ന്ന് 25 പേര്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര് ചെയ്തിരുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ, അഫ്ഗാനിസ്താൻ, ശ്രീലങ്ക എന്നിവടങ്ങളില്നിന്നായി മുന്നൂറോളം വിദേശ വിദ്യാര്ഥികള് ഗുജറാത്ത് സര്വകലാശാലയില് പഠിക്കുന്നുണ്ട്.

To advertise here,contact us