ആം ആദ്മിക്ക് 25 കോടി നൽകണം, അരബിന്ദോ ഫാർമ സ്ഥാപന മേധാവിയെ കവിത ഭീഷണിപ്പെടുത്തി; സിബിഐ റിപ്പോർട്ട്

ഡൽഹിയിൽ നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യം പ്രതിയായിരുന്ന ശരത് ചന്ദ്ര റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായി മാറിയിരുന്നു

ന്യൂഡൽഹി: ഡൽഹി സർക്കാരിൻ്റെ എക്സൈസ് പോളിസി പ്രകാരം സ്ഥാപനത്തിന് അനുവദിച്ച അഞ്ച് റീട്ടെയിൽ സോണുകൾക്കായി എഎപിക്ക് 25 കോടി രൂപ നൽകണമെന്ന് ബിആർഎസ് നേതാവ് കെ കവിത അരബിന്ദോ ഫാർമ പ്രൊമോട്ടർ ശരത് ചന്ദ്ര റെഡ്ഡിയെ ഭീഷണിപ്പെടുത്തിയതായി സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു .

രാജ്യതലസ്ഥാനത്ത് ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് തുക നൽകിയില്ലെങ്കിൽ തെലങ്കാനയിലും ഡൽഹിയിലും തൻ്റെ ബിസിനസിനെ ബാധിക്കുമെന്ന് ശരത് ചന്ദ്ര റെഡ്ഡിയോട് കവിത പറഞ്ഞതായും സിബിഐ കോടതിയിൽ അറിയിച്ചു. ഡൽഹിയിൽ നടന്ന മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആദ്യം പ്രതിയായിരുന്ന റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായി മാറിയിരുന്നു. ഇയാൾക്കെതിരെ സിബിഐ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.

'മൊത്തവ്യാപാരത്തിന് 25 കോടി രൂപയും ഓരോ റീട്ടെയിൽ സോണിനും 5 കോടി രൂപയും മുൻകൂർ പണമായി ആം ആദ്മി പാർട്ടിക്ക് നൽകണമെന്നും കവിത റെഡ്ഡിയോട് പറഞ്ഞു. അരവിന്ദ് കെജ്രിവാളിൻ്റെ പ്രതിനിധിയായിരുന്ന വിജയ് നായരുമായി കൂടികാഴ്ച്ചയും ഇതുമായി ബന്ധപ്പെട്ട് റെഡ്ഡി നടത്തി' സിബിഐ കോടതിയിൽ അറിയിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.

മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ മകളായ കവിത, ആം ആദ്മി പാർട്ടിക്ക് കോടികൾ കൈക്കൂലി നൽകിയ 'സൗത്ത് ഗ്രൂപ്പിൻ്റെ' ഭാഗമാണെന്നാണ് സിബിഐ പറയുന്നത്. ചില്ലറ വ്യാപാരികൾക്ക് 18.5 ശതമാനവും മൊത്തവ്യാപാര ഔട്ട്ലെറ്റുകൾക്ക് 12 ശതമാനവും അധിക ലാഭത്തിന് ആംആദ്മി പാർട്ടി മദ്യനയത്തിലൂടെ അവസാരമൊരുക്കിയെന്നും അതിന് പകരമായി 600 കോടി രൂപ പ്രതിഫലമായി സ്വീകരിച്ചുവെന്നും ഈ പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചുവെന്നുമാണ് ഇഡി ആരോപണം.

To advertise here,contact us