സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു

സ്വാതി മാലിവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്

ന്യൂഡൽഹി: ഡല്ഹി മുന് വനിത കമ്മീഷൻ ചെയർപേഴ്സനും ആം ആദ്മി പാർട്ടി എംപിയുമായ സ്വാതി മലിവാളിന് എതിരായ അതിക്രമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെതിരെ കേസെടുത്തു. ഡൽഹി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്വാതി മാലിവാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അരവിന്ദ് കെജരിവാളിന്റെ വസതിയിൽ വച്ച് ബിഭവ് മർദ്ദിച്ചു എന്നാണ് പരാതി.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ വസതിയിൽ വച്ച് അതിക്രമം നേരിട്ടതായി സ്വാതി മലിവാൾ സ്ഥിരീകരിച്ചു. എക്സിലൂടെയാണ് വിവരം സ്ഥിരീകരിച്ചത്. 'എനിക്ക് സംഭവിച്ചത് വളരെ മോശമാണ്. സംഭവത്തിൽ ഞാൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് ഞാൻ നന്ദി പറയുന്നു. സ്വഭാവഹത്യ നടത്താൻ ശ്രമിച്ചവർ, മറുകക്ഷിയുടെ നിർദ്ദേശപ്രകാരമാണ് അത് ചെയ്യുന്നത്. അവരെയും ദൈവം സന്തോഷിപ്പിക്കട്ടെ. രാജ്യത്ത് സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പ് നടക്കുകയാണ്, സ്വാതി മലിവാളല്ല പ്രധാനം, രാജ്യത്തെ പ്രശ്നങ്ങളാണ് പ്രധാനം. ഈ സംഭവത്തിൽ രാഷ്ട്രീയം കാണിക്കരുതെന്ന് ബിജെപിക്കാരോട് പ്രത്യേക അഭ്യർത്ഥനയുണ്ട്', സ്വാതി മാലിവാൾ എക്സിൽ കുറിച്ചു.

'സംഭവിച്ചത് വളരെ മോശം, എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് നന്ദി';അതിക്രമം സ്ഥിരീകരിച്ച് സ്വാതി മാലിവാൾ

ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിൻ്റെ വസതിയിൽ വെച്ച് പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറാണ് സ്വാതി മാലിവാളിനെതിരെ ആക്രമണം നടത്തിയത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആംആദ്മി പാർട്ടി സംഭവം സ്ഥിരീകരച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിഹാർ ജയിൽ നിന്നും പരോളിലിറങ്ങിയ അരവിന്ദ് കെജ്രിവാൾ വീണ്ടും രാഷ്ട്രീയ വിവാദത്തിലായിരിക്കുകയാണ്.

To advertise here,contact us