ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, മൗനം തുടർന്ന് കേന്ദ്രസർക്കാർ; ഇനിയെന്ത്?

അദാനിയുടെ ഷെൽ കമ്പനിയിൽ സെബി ചെയർപേഴ്സൺ മാധവി ബുച്ചിന് നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിവാദം പുകയുകയാണ്.

ഡൽഹി: സെബി ചെയർപേഴ്സണെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. മാധവി ബുച്ച് രാജിവെക്കണമെന്നും അന്വേഷണത്തിനായി സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അദാനിയുടെ ഷെൽ കമ്പനിയിൽ സെബി ചെയർപേഴ്സൺ മാധവി ബുച്ചിന് നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിവാദം പുകയുകയാണ്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മാധവി ബുച്ച് രാജിവെക്കണം എന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. ഒപ്പം അന്വേഷണത്തിന് പാർലമെന്ററി സമിതിയെയും നിയോഗിക്കണം. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഓഹരി വിപണിയിലെ തട്ടിപ്പ് കാരണം നിക്ഷേപകരുടെ സമ്പാദ്യം നഷ്ടപ്പെട്ടാൽ ആര് ഉത്തരവാദിത്തം പറയുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും പുതിയ സാഹചര്യത്തിൽ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

നടന്നത് വലിയ അഴിമതിയാണെന്നും ക്രിമിനല് ഗൂഢാലോചനയാണെന്നും കോണ്ഗ്രസ്സ് വക്താവ് സുപ്രിയ ശ്രീനേത് പ്രതികരിച്ചിരുന്നു. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ പൂര്ണമായും തകര്ന്നു. ബിജെപിയ്ക്ക് ഇതില് പങ്കില്ലെങ്കില് ബിജെപി എന്തിന് വ്യാകുലപ്പെടണം. ഹിന്ഡന്ബര്ഗിനെതിരെ എന്തിന് ആരോപണം ഉന്നയിക്കണം. ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കേണ്ടവര് തന്നെ അതില് ഉള്പ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയ്ക്ക് ഇതില് എന്ത് പങ്കെന്ന് തെളിയണം. മാധബി ബുച്ചിനെ സെബി ചെയര്പേഴ്സണാക്കിയത് അദാനിയുടെ നിര്ദേശപ്രകാരമാണോ എന്നും അന്വേഷിക്കണം. ജെപിസി അന്വേഷണം നടത്തണം. സെബിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുവെന്നും സുപ്രിയ പറഞ്ഞു. മാധബി ബുച്ച് കുറ്റം ചെയ്തെന്ന് വ്യക്തമായിട്ടും ഇപ്പോഴും പദവിയില് തുടരുകയാണ്. മാധബിയുടെ നിക്ഷേപങ്ങളെക്കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചിരുന്നോ? സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്ന് അഭ്യര്ത്ഥിക്കുകയാണെന്നും സുപ്രിയ പറഞ്ഞിരുന്നു.

അതേസമയം, പ്രതിപക്ഷം നിലപാട് കടുപ്പിക്കുമ്പോഴും കേന്ദ്രസർക്കാർ ഈ വിഷയത്തിൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സെബിയും അദാനി ഗ്രൂപ്പും മാധവി ബുച്ചിനും ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. സെബി ചെയർപെഴ്സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനിയുടെ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടെന്ന ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ശനിയാഴ്ചയാണ് പുറത്തുവന്നത്. അദാനി ഗ്രൂപ്പിനെതിരായ സെബിയുടെ അന്വേഷണം വൈകിയതിന് പിന്നിൽ ഈ ബന്ധമാണെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നു.

ആദ്യം അദാനി, ഇപ്പോൾ സെബിയും മാധബി ബുച്ചും; ഇന്ത്യയെ ഞെട്ടിച്ച രണ്ട് ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ

To advertise here,contact us