'പൊളിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി

ശിക്ഷാ നടപടിയായി ബുള്‍ഡോസര്‍ ഉപയോഗിച്ച് നിർമ്മാണം പൊളിക്കരുത്

ദില്ലി: സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ബുള്‍ഡോസര്‍ ഉപയോഗിച്ച് നിര്‍മ്മാണങ്ങള്‍ തകര്‍ക്കരുതെന്നും ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ശിക്ഷാനടപടിയായി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കരുത്. കോടതിയുടെ അനുമതിയില്ലാതെ ബുള്‍ഡോസര്‍ ഉപയോഗിക്കരുത്. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കാന്‍ മാത്രം ബുള്‍ഡോസര്‍ മതിയെന്നും സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവില്‍ പറയുന്നു. പൊതുറോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയ്യേറ്റങ്ങള്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങള്‍ ശിക്ഷാനടപടിയായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയുള്ള ഹര്‍ജിയിലാണ് കോടതി നടപടി. ജഹാംഗീര്‍ പുരിയിലെ പൊളിക്കലിനെതിരെ സിപിഐഎം നേതാവ് വൃന്ദാ കാരാട്ട് നല്‍കിയ ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. നേരത്തെയും ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

To advertise here,contact us