അര്‍ജുന്റെ ലോറി പൂര്‍ണ്ണമായും കരയ്ക്ക് കയറ്റി: കാബിനുള്ളില്‍ കൂടുതല്‍ അസ്ഥികള്‍

കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു.

ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു.

ഇന്നലെ ലോറി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോവുകയായിരുന്നു. ക്യാബിനില്‍ നിന്ന് കൂടുതല്‍ പാത്രങ്ങളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. വസ്തുക്കള്‍ ജിതിന്‍ പരിശോധിച്ചു.

ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. അര്‍ജുന്‍ ഉപയോഗിച്ച, ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം മരണം വരെ മനസ്സില്‍ ഉണ്ടാകുന്ന സ്ഥലമാണ് ഷിരൂര്‍ എന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ പറഞ്ഞു. സന്തോഷത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബമാണ് പെട്ടെന്ന് ഒരു ദിവസം ചിന്നിച്ചിതറിയതെന്നും ആ കുടുംബത്തിന് താങ്ങായി നില്‍ക്കണമെന്ന അര്‍പ്പണബോധം തന്നില്‍ ഉണ്ടായിരുന്നുവെന്നും ജിതിന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

അര്‍ജുന്‍ ഉറങ്ങിയ സ്ഥലമാണ് ഇത്. കുടുംബത്തിന് ഇവിടെ വരണമെന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. അര്‍ജുന്‍ അവസാനം ഇരുന്ന സ്ഥലത്ത് ഇരുന്നൊന്ന് കരയണമെന്ന് അമ്മയും കൃഷ്ണപ്രിയയുമെല്ലാം പറഞ്ഞിരുന്നുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,contact us