ദളിത് യുവാവിനെ അർധനഗ്നനാക്കി ചെരുപ്പ് മാലയിട്ട് തെരുവിലൂടെ നടത്തി; രണ്ട് പേർ പിടിയിൽ

പ്രദേശവാസിയായ യുവതി നൽകിയ പരാതിക്ക് പിന്നാലെയാണ് ദളിത് യുവാവിനെ സംഘം തെരുവിലൂടെ നടത്തിയത്

ഭോപാൽ: മധ്യപ്രദേശിൽ ദളിത് യുവാവിനെ അർധനഗ്നനാക്കി തെരുവിലൂടെ നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രാമേശ്വർ ഗുർജാർ, ബാൽചന്ദ് ഗർജാർ എന്നിവരാണ് അറസ്റ്റിലായത്. ഭാൻപുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. യുവാവിനെ ചെരുപ്പ് മാലയിട്ട് അർധനഗ്നനാക്കി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സെപ്റ്റംബർ 29ന് പ്രദേശവാസിയായ യുവതി നൽകിയ പരാതി ചൂണ്ടിക്കാട്ടിയാണ് ദളിത് യുവാവിനെതിരായ അതിക്രമം. യുവാവ് തന്നെ പിന്തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്.

ചോദ്യം ചെയ്യലിനിടയിലും യുവാവ് തനിക്ക് നേരെയുണ്ടായ അതിക്രമത്തെകുറിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ ട്രൗസറും കഴുത്തിൽ ചെരുപ്പ് മാലയും ധരിച്ച് യുവാവ് പരസ്യമായി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസുകാരും സംഭവം അറിയുന്നത്. പിന്നാലെ പട്ടികജാതി-പട്ടികവർ‌ഗ വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം പൊലീസ് ദൃശ്യങ്ങളിൽ കണ്ടാൽ തിരിച്ചറിയുന്നവർക്കെതിരെ കേസെടുക്കുകയായിരുന്നു.

To advertise here,contact us