ന്യൂഡൽഹി: തമിഴ്നാട് പൊലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പ്രതികരണവുമായി ഇഷ ഫൗണ്ടേഷൻ. പല രാജ്യങ്ങളിൽ നിന്നും ആൺ പെൺ ഭേദമന്യേ നിരവധി പേർ തങ്ങൾക്കൊപ്പം ഇഷയിൽ താമസിക്കുന്നുണ്ടെന്നും എല്ലാവർക്കും സുരക്ഷിതമായ ഇടമാണ് സ്ഥാപനമെന്നും ഇഷ ഫൗണ്ടേഷൻ പറഞ്ഞു. തമിഴ്നാട് പൊലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഹർജിക്കാരന്റെ മക്കൾ സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ താമസിക്കുന്നത് എന്ന് വ്യക്തമാക്കിയതിന് നന്ദിയുണ്ടെന്നും ഇഷ അറിയിച്ചു.
ഇഷ ഫൗണ്ടേഷൻ ലൈംഗികാതിക്രമ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. ആശ്രമത്തിൽ ലൈംഗികാതിക്രമ പരാതികൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പ് ചൂണ്ടിക്കാട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ അവയെ വിശദമായി വിശകലനം ചെയ്ത് തിരുത്തലിനായി അധികാരപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ടെന്നും കുറിപ്പിലുണ്ട്.
ആശ്രമത്തിൽ നിന്നും ആറ് പേരെ കാണാതായതായി തമിഴ്നാട് പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കാണാതായ ആറ് പേരിൽ അഞ്ച് പേരെയും കണ്ടെത്തിയിട്ടുണ്ട്. കാണാതായ ഒരാളെ സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. കാണാതായ വ്യക്തിയുടെ കുടുംബത്തെയും വിവരം അറിയിച്ചിരുന്നുവെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ആശ്രമവും സജീവ പങ്കാളിയാണെന്നും ഇഷ ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.
പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ബലാത്സംഗക്കേസ് സംഭവിച്ചത് ആശ്രമത്തിൽ അല്ലെന്ന് ചൂണ്ടിക്കാട്ടിയ ഇഷ, കേസ് അന്വേഷണ പരിധിയിലാണെന്നും പറഞ്ഞു. ഇഷ ആശ്രമത്തിനകത്ത് ശ്മശാനമില്ല. ഇഷ ആശ്രമം രാജ്യത്ത് നിലനിൽക്കുന്ന എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നത്. സദ്ഗുരു മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളിലൂടെ ലോകമെമ്പാടുള്ള മനുഷ്യരിലേക്ക് യോഗയുടെ പുതിയ അനുഭവ തലങ്ങളെ പരിചയപ്പെടുത്തുകയാണ് ആശ്രമത്തിന്റെ ലക്ഷ്യമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഇഷ ഫൗണ്ടേഷനെതിരെ മുൻ അധ്യാപകൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. തന്റെ പെൺമക്കളെ ഇഷ ഫൗണ്ടേഷൻ ബന്ദികളാക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേയിരുന്നു വിധി. സ്ത്രീകൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇവർ ആശ്രമത്തിൽ തങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു. ആശ്രമത്തിൽ താമസം തുടരാനും തിരിച്ചുപോകാനും ഇവർക്ക് സ്വാതന്ത്രമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഹർജിയിൽ തുടർ നടപടികൾ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി.
Content Highlight: Isha Foundation's reply to Police report