'സ്ഥാനാർത്ഥികൾ മുംബൈയിലെത്തണം'; തൂക്കുസഭ മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുമായി മഹാരാഷ്ട്രയിലെ പാർട്ടികൾ

കൂറുമാറ്റ ഭീഷണി മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്നത്

മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം നാളെ നടക്കാനിരിക്കെ കരുതല്‍ നടപടികളുമായി മുന്നണികള്‍. തൂക്കുസഭ മുന്നില്‍കണ്ടുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ത്ഥികളോട് മുംബൈയില്‍ എത്താന്‍ ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടു.

കൂറുമാറ്റ ഭീഷണി മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് ഇതിലൂടെ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്നത്. ഫലപ്രഖ്യാപന ദിവസം ഇരു പാര്‍ട്ടികളുടെയും പ്രധാന ദേശീയ നേതാക്കള്‍ മുംബൈയില്‍ തന്നെ ക്യാമ്പ് ചെയ്യും. അനുകൂല സാഹചര്യം ഉണ്ടായാല്‍ ഉടന്‍തന്നെ മന്ത്രിസഭാ രൂപീകരണ നീക്കത്തിലേക്ക് കടക്കുകയാണ് ലക്ഷ്യം.

മഹാരാഷ്ട്രയില്‍ 65% മാത്രമാണ് ഇത്തവണത്തെ പോളിങ് കണക്ക്. താരതമ്യേന കുറഞ്ഞ കണക്കാണെങ്കിലും, കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണിത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61.4% ആയിരുന്നു പോളിങ് കണക്ക്. അതേ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലാകട്ടെ 61.39% ആയിരുന്നു പോളിങ് ശതമാനം. 10 നിയമസഭാ മണ്ഡലങ്ങളുള്ള കോലാപൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ ജില്ല (76.25%).

Also Read:

National
കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്; പിടിച്ചെടുത്തത് സ്വർണവും വജ്രവും ഉള്‍പ്പടെ

മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ ഉണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 288 അംഗ നിയമസഭയില്‍ 137 മുതല്‍ 157 സീറ്റുകള്‍ വരെ മഹായുതി സഖ്യം നേടുമെന്നാണ് റിപ്പബ്ലിക്ക്-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. 126 മുതല്‍ 146 സീറ്റുകള്‍ വരെ മഹാ വികാസ് അഘാഡി സഖ്യം നേടാമെന്നാണ് ഈ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്.

Content Highlights: Maharashtra parties asked candidates to arrive Mumbai in election result day

To advertise here,contact us