എട്ട് മാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; വാക്‌സിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് 15കാരിയുടെ ശരീരം തളര്‍ന്നു

കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

ഹൈദരാബാദ്: എലി കടിച്ചതിനെ തുടർന്ന് പേവിഷബാധക്കെതിരെ എടുത്ത വാക്സിന്റെ അളവ് കൂടിയതിനെ തുടർന്ന് പതിനഞ്ച് വയസുകാരിയുടെ ശരീരം തളർന്നു. തെലങ്കാനയിലെ ഖമ്മം ദാനവായിഗുഡേം ബിസി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിയുടെ ഒരു കാലും ഒരു കൈയുമാണ് തളര്‍ന്നത്. കുട്ടി ഇപ്പോള്‍ ഖമ്മത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

എട്ട് മാസത്തിനിടെ കുട്ടിയെ പതിനഞ്ച് തവണ എലി കടിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാലയളവില്‍ നിരവധി കുട്ടികള്‍ക്ക് എലിയുടെ കടിയേറ്റിരുന്നു. കടിയേറ്റവർക്ക് ആന്റി റാബിസ് വാക്സിനും നൽകിയിരുന്നു. വാക്സിന്‍ അമിതമായി നല്‍കിയതാണ് കുട്ടിയുടെ ശരീരം തളരാന്‍ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Also Read:

National
ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്ത വർഷം ജനുവരി മുതലെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി

കുട്ടിയെ എലി കടിച്ച 15 തവണയും സ്‌കൂള്‍ അധികൃതര്‍ വാക്‌സിന്‍ നല്‍കിയെന്ന് കുട്ടിയുടെ അമ്മ സമുദ്ര ബിന്ദു പറഞ്ഞു. കുത്തിവെയ്പ്പ് നല്‍കുമ്പോള്‍ കൈ വേദനിച്ചിരുന്നതായി മകൾ പറഞ്ഞിരുന്നു. മകൾക്ക് ഡോക്ടർമാർ ഓവർഡോസ് നൽകി. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് സാരമല്ലാത്തതിനാൽ അവര്‍ക്ക് ഒരു ഡോസ് മാത്രമാണ് നല്‍കിയത്. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മകളുടെ ഈ അവസ്ഥയ്ക്ക് കാരണമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

Content Highlight: 15 rat bites, overdose of anti-rabies vax paralyse girl in Khammam

To advertise here,contact us