റെയില്‍വേ ട്രാക്കിൽ പെണ്‍കുട്ടിയുടെ മൃതദേഹം; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് കൊന്നതെന്ന് 26കാരന്‍; അറസ്റ്റ്

നഗ്നമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു

ലുധിയാന: ലൈംഗിക ബന്ധം എതിര്‍ത്തതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊല്ലപ്പെടുത്തി യുവാവ്. പഞ്ചാബിലെ ലുധിയാനയിലെ ആലൂരാണ് സംഭവം. നഗ്നമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഞ്ജീത് കുമാര്‍ എന്ന 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ജോലിക്കായാണ് ലുധിയാനയിലെത്തിയത്.

മാര്‍ച്ച് പതിനൊന്ന് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇതിനിടെ മാര്‍ച്ച് പതിമൂന്നിന് ആലൂരിന് സമീപം റെയില്‍വേ ട്രാക്കില്‍ നിന്ന് നഗ്നമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തില്‍ ആലൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീടിനടുത്ത് ജോലി ചെയ്തിരുന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സഞ്ജീത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

മാര്‍ച്ച് 11 ന് വൈകിട്ട് 7.30 ഓടെ പെണ്‍കുട്ടിയെ സഞ്ജീത് വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് സമൂസയും ചായയും നല്‍കിയ ശേഷം ഇയാള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിന് തയ്യാറായില്ല. തുടര്‍ന്നായിരുന്നു കൊലപാതകം. ഇതിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ഇയാള്‍ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇരയുടെ വായില്‍ തുണികൊണ്ട് കെട്ടിയിരുന്നുവെന്നും തലയില്‍ മുറിവേറ്റതിന്റെ പാടുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ചെരിപ്പുകളും റെയില്‍വേ ലൈനിന്റെ സമീപത്ത് നിന്ന് കണ്ടെത്തി. പ്രതിയും പെണ്‍കുട്ടിയും പ്രണയബന്ധത്തിലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി പൊലീസിനോട് പറഞ്ഞു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

Content Highlights- man kills girl as she refused to have sex with him body found near railway track

To advertise here,contact us