പ്രതിദിനം മൂന്ന് ശൈശവ വിവാഹം; ബാലവേല നിരക്കും കൂടുതൽ, ഒഡീഷയിൽ നിന്നും വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

2019 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ 8,159 ശൈശവ വിവാഹമാണ് നടന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

ഭുവനേശ്വര്‍: ഒഡീഷയില്‍ ഒരു ദിവസം കുറഞ്ഞത് മൂന്ന് ശൈശവ വിവാഹമെങ്കിലും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ഒഡീഷയില്‍ പ്രതിദിനം മൂന്ന് ശൈശവ വിവാഹമെങ്കിലും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗോത്രവര്‍ഗ ആചാരം, സ്ത്രീധനം, തൊഴിലാളി കുടുംബങ്ങളുടെ സ്ത്രീധനം, പെണ്‍കുട്ടികള്‍ ഒളിച്ചോടുമോയെന്ന ഭയം തുടങ്ങിയ കാരണങ്ങളാലാണ് ശൈശവ വിവാഹം വര്‍ധിക്കുന്നതെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്.

2019 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ 8,159 ശൈശവ വിവാഹമാണ് നടന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 1347 കേസുകള്‍ നാബരംഗ്പൂര്‍ ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒഡീഷയിലെ 30 ജില്ലകളില്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ഈ ജില്ലയില്‍ നിന്നാണ്.

ഗഞ്ചം ജില്ലയില്‍ 966 കേസുകളും കൊരപുട് ജില്ലയില്‍ 636 കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും കുറവ് ശൈശവ വിവാഹം നടന്ന ജില്ല ത്സര്‍സുഗുഡയാണ്. എന്നാല്‍ ഇവിടെ 57 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

'ശൈശവ വിവാഹം ഒറ്റ രാത്രികൊണ്ട് നിര്‍ത്താന്‍ സാധിക്കില്ല. പെണ്‍മക്കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഇത്തരം ചിന്തയില്ലാതിരിക്കാനുള്ള അന്തരീക്ഷം സമൂഹത്തിലുണ്ടാക്കേണ്ടതുണ്ട്', സാമൂഹ്യ പ്രവര്‍ത്തക നംറത ചദ പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എല്ലാ മൂന്നു മാസവും പഞ്ചായത്ത്, ബ്ലോക്ക് തലത്തില്‍ ബോധവല്‍ക്കരണം നടത്താറുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. ശൈശവ വിഹാത്തോടൊപ്പം ബാലവേലയും ഒഡീഷയില്‍ കൂടുതലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 328 പേരെയാണ് ബാലവേലയില്‍ നിന്നും അധികാരികള്‍ രക്ഷിച്ചത്.

Content Highlights: 3 child marriage conduct per day in Odisha

To advertise here,contact us