പട്ന: ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് നടത്തുന്നതിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ അടിച്ചതോടെ വിമാനം ആടിയുലഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്. സംഭവത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായതാണ് വിലയിരുത്തൽ. എയർപോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമീപത്ത് നടക്കുന്ന ഏതെങ്കിലും പരിപാടിക്കിടയിൽ നിന്ന് ആരെങ്കിലും ലേസർ രശ്മി അടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഡിജിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ പറഞ്ഞു.
"ഇത് എപ്പോഴും സംഭവിക്കുന്നതല്ല. നിലവിൽ വിവാഹ സീസൺ ആരംഭിച്ചതിനാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഗോള റോഡിലും പരിസര പ്രദേശങ്ങളിലും വിവാഹ ഹാളുകളുണ്ട്. വിവാഹ സമയത്ത് അവർ ഡിജെ ലൈറ്റുകൾ ഉപയോഗിക്കുന്നു. ഇത് പൈലറ്റുമാർക്ക് അസൗകര്യമുണ്ടാക്കുന്നു," ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: Plane avoids crash as laser light disrupts landing in Patna