ഷാംലി: ഉത്തർപ്രദേശിലെ മീററ്റിൽ മകളെ കാണിച്ച് യുവാവിനെ കൊണ്ട് വധുവിൻ്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമം. 22 കാരനായ മുഹമ്മദ് അസീമാണ് തന്നെ വധുവിനെ മാറ്റി കബളിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി മീററ്റ് പൊലീസിനെ സമീപിച്ചത്. 21കാരിയായ വധുവിനെ കാട്ടിയായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. അസീമിൻ്റെ മൂത്ത സഹോദരനായ നദീമും സഹോദരൻ്റെ ഭാര്യയായ ഷയിദയുമാണ് മുൻകൈയെടുത്ത് വിവാഹം ഉറപ്പിച്ചിരുന്നത്.
വധു 21 കാരിയായ മന്താഷ ആണെന്ന് അസീമിനെ പറഞ്ഞ് ഇവർ വിശ്വസിപ്പിച്ചിരുന്നു. എന്നാൽ വിവാഹ വേദിയിൽ എത്തിയപ്പോൾ വിവാഹത്തിന് മധ്യസ്ഥത നിൽകുന്ന മത പണ്ഡിതൻ മന്താഷ എന്ന പേരിന് പകരം താഹിറ എന്ന പേര് വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മുഖം മൂടിയ വസ്ത്രം ധരിച്ചതിനാൽ വധുവിൻ്റെ മുഖം കാണാൻ സാധിക്കുന്നില്ലായിരുന്നു. ഈ സമയത്താണ് അസീം സംശയത്തിൻ്റെ പുറത്ത് മുഖപടം പൊക്കി നോക്കുന്നത്. വധുവിന് പകരം വധുവിൻ്റെ അമ്മയെ കണ്ടതോടെ താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് ഇയാൾ മനസ്സിലാക്കി.
താൻ വധുവിനെ വീട്ടിലേക്ക് കൊണ്ടുപോകില്ലായെന്ന് പറഞ്ഞതോടെ യുവാവിൻറെ സഹോദരനും ഭാര്യയയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. വ്യാജ പീഡന പരാതി നൽകുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. എന്നാൽ ഇത് കണക്കിലെടുക്കാതെ യുവാവ് സ്ഥലം കാലിയാക്കി. പിന്നാലെ ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ പിന്നീട് ഇരു കൂട്ടരും തമ്മിലുണ്ടായ ധാരണയിൽ യുവാവ് കേസ് പിൻവലിച്ചു.
Content Highlights- Attempts to get mother to marry by showing daughter