ന്യൂ ഡൽഹി: ഇന്ത്യ പാകിസ്താനോട് ഉടൻ യുദ്ധം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. പാക് അധീന കശ്മീർ പാകിസ്താൻ ഉടൻ വിട്ടുനൽകണമെന്നും അല്ലെങ്കിൽ യുദ്ധം പ്രഖ്യാപിക്കണമെന്നുമാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
'പാക് അധീന കശ്മീർ ഉള്ളിടത്തോളം കാലം തീവ്രവാദം ഉണ്ടാകും. ഭീകരർ ഇതിലൂടെയാണ് നുഴഞ്ഞുകയറുന്നത്. ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്, പാക് അധീന കശ്മീർ നമുക്ക് കൈമാറിയില്ലെങ്കിൽ, പാകിസ്താനുമായി യുദ്ധം പ്രഖ്യാപിക്കണം' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. അനന്ത്‌നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഇവര്‍ സൈന്യമെത്തുംമുന്‍പേ കടന്നുകളഞ്ഞു.
തുടര്‍ന്ന് കുല്‍ഗാം വനമേഖലയില്‍ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പക്ഷെ കുല്‍ഗാമില്‍ നിന്നും ഭീകരര്‍ രക്ഷപ്പെട്ടു. സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്ത ശേഷമാണ് ഭീകരര്‍ വനമേഖലയിലേക്ക് കടന്നത്. മൂന്നാമത് ത്രാല്‍ കോക്കര്‍നാഗ് വനമേഖലയിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരര്‍ നിലവില്‍ കോക്കര്‍നാഗ് മേഖലയിലുണ്ടെന്നാണ് വിവരം. തെക്കന്‍ കശ്മീരില്‍ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനാണ് ഭീകരര്‍ ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
Content Highlights: Central Minister needs war if POK is not handed over to India