ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകൾ കശ്മീർ നിയമസഭയിൽ ഉറക്കെ വായിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ആക്രമണം ഇന്ത്യക്കാരെ ഒന്നിപ്പിച്ചുവെന്നും ഇനി ഭീകരാക്രമണത്തിൻ്റെ വേരറുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരികളെ സഹായിച്ച തദ്ദേശീയർക്ക് അദ്ദേഹം നന്ദിയറിയിച്ചു. 26 വർഷത്തിനിടെ ആദ്യമായി ജനങ്ങൾ ഭീകരവാദത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിച്ചു. കശ്മീർ സന്ദർശിക്കാൻ എത്തുന്നവരുടെ സുരക്ഷ തന്റെ സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്റെ ഭാര്യ ഉൾപ്പെടെ ഉള്ളവർ തങ്ങൾ എന്ത് കുറ്റം ചെയ്തുവെന്നാണ് ചോദിക്കുന്നത്. അതിന് കൃത്യമായ മറുപടി എന്റെ കയ്യിലില്ല. സംസ്ഥാന പദവി ആവശ്യപ്പെടാൻ ഈ നിമിഷം താൻ ഉപയോഗിക്കില്ലെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരെ ഭിന്നിപ്പിക്കാനാണ് പാകിസ്താന്റെ ശ്രമമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും പ്രതികരിച്ചു. സുരക്ഷാ വീഴ്ചയെ കുറിച്ച് തർക്കിക്കേണ്ട സമയമല്ല, ശത്രുവിനെതിരെ പോരാടേണ്ട സമയമാണിതെന്നായിരുന്നു ഫാറൂഖ് അബ്ദുള്ള റിപ്പോർട്ടറിനോട് പ്രതികരിച്ചത്. എല്ലാ കേരളീയരും കാശ്മീരിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടിയാണ് പാകിസ്താൻ നേരിട്ടു കൊണ്ടിരിക്കുന്നത്.
Content Highlights: Omar Abdullah's Speech After pahalgam attack