'ഗൂഗിളേ, സുനിതയുടെ ശമ്പളമെത്രയാ? എങ്ങോട്ടാ പോയത്?'; മടങ്ങിവരവിൽ ഇന്ത്യക്കാർ ഗൂഗിളിൽ മുങ്ങിത്തപ്പിയ കാര്യങ്ങൾ

ഇന്ത്യൻ വംശജ കൂടിയായതുകൊണ്ടുതന്നെ ഇന്ത്യക്കാർക്ക് സുനിതയോടുള്ള സ്നേഹം ഇച്ചിരി കൂടുതലാണ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഒമ്പത് മാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചുവന്ന സുനിതയെയും ബുച്ചിനെയും വലിയ കരഘോഷത്തോടെയും സന്തോഷത്തോടെയുമാണ് ലോകം സ്വീകരിച്ചത്. ഓരോ മനുഷ്യനും കണ്ണിമ ചിമ്മാതെയായിരിക്കും ഇവരുടെ മടങ്ങിവരവ് കണ്ടിട്ടുണ്ടാകുക. 17 മണിക്കൂറെടുത്ത് സുനിതയും ബുച്ചും മറ്റ് രണ്ട് പേരുമടങ്ങുന്ന പേടകം മെക്സിക്കൻ ഉൾക്കടലിൽ പതിച്ചതോടെ ഓരോ മനുഷ്യനും നമ്മുടെ കൂടെയുള്ളവർ എന്ന തരത്തിൽ സന്തോഷവും അഭിമാനവും കൊള്ളുകയായിരുന്നു.

എന്നാൽ ഇതിനിടെ ഇന്ത്യക്കാർ സുനിതയെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞത് എന്തൊക്കെ എന്നറിയാമോ? അതാണ് രസകരമായ കാര്യം. സുനിത വില്യംസിന്റെ ശമ്പളം എത്ര എന്നതാണ് ഏറ്റവും കൂടുതൽ ചോദിക്കപ്പെട്ട ചോദ്യം. മറ്റൊരു രസകരമായ കാര്യം ഇന്ത്യൻ രൂപയിലെത്ര എന്നതും കൂടിയാണ് ചോദിക്കപ്പെട്ടിട്ടുള്ളത് എന്നാണ്. സുനിത വില്യംസ് എങ്ങോട്ടാണ് പോയത് എന്നാണ് ട്രെൻഡിങ്ങിലുള്ള മറ്റൊരു ചോദ്യം. ഇന്ത്യൻ വംശജ കൂടിയായതുകൊണ്ടുതന്നെ ഇന്ത്യക്കാർക്ക് സുനിതയോടുള്ള സ്നേഹം ഇച്ചിരി കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ തിരിച്ചുവരവ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ഇന്ത്യക്കാർ തന്നെയാകും. അതിന്റെ ആശ്ചര്യവും മറ്റുമാകാം ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടാൻ ഇന്ത്യക്കാരെ പ്രേരിപ്പിച്ച ഘടകം.

ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ടൈം സാലറിക്ക് അര്‍ഹതയുണ്ടോ? നാസ സുനിതയ്ക്ക് നല്‍കുന്ന ശമ്പളം അറിയാം

നാസയില്‍ നിന്ന് വിരമിച്ച ബഹിരാകാശ യാത്രിക കാഡി കോള്‍മാന്‍ പറയുന്നത് പ്രകാരം ബഹിരാകാശ യാത്രികര്‍ക്ക് ഓവര്‍ടൈം സാലറി ഇല്ല. അവര്‍ സര്‍ക്കാര്‍ ജീവനക്കാരായതിനാല്‍ സ്‌പേസിലുള്ള അവരുടെ സമയത്തെ ഭൂമിയിലെ വര്‍ക്ക് ട്രിപ്പായാണ് വിലയിരുത്തുകയത്രേ. അവരുടെ താമസ-ഭക്ഷണ ചെലവുകള്‍ നാസ വഹിക്കുന്നതിനാല്‍ തന്നെ സാധാരണ ശമ്പളം തന്നെയായിരിക്കും അവര്‍ക്ക് ലഭിക്കുകയെന്നും കാഡി കോള്‍ഡ്മാന്‍ പറയുന്നു.എന്നാല്‍ ചെറിയൊരു പ്രതിദിന സ്റ്റൈപന്റ് ഏകദേശം നാലു ഡോളര്‍ അതായത് 347 രൂപ ഇവര്‍ക്ക് ലഭിക്കും.

2010-11ലെ 159 ദിവസം നീണ്ടുനിന്ന ദൗത്യത്തിന് കോള്‍മാന് ലഭിച്ച കൂടുതല്‍ തുക 636 ഡോളറാണ്. ഏകദേശം 55000 ഇന്ത്യന്‍ രൂപ. ഇതേ കണക്കുപ്രകാരം നോക്കുകയാണെങ്കില്‍ സുനിതയ്ക്കും ബുച്ചിനും 287 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിന് 1,148 ഡോളര്‍ ലഭിക്കും. ഏകദേശം ഒരുലക്ഷം ഇന്ത്യന്‍ രൂപ. ഇരുവരും ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയിരിക്കുകയല്ലെന്നും അന്താരാഷ്ട്ര നിലയത്തില്‍ ജോലികളില്‍ വ്യാപൃതരാണെന്നും നാസ വ്യക്തമാക്കിയിരുന്നു.

സുനിതയും ബുച്ചും നാസയുടെ ജിഎസ്-15 പേ ഗ്രേഡിലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ്. ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള ജീവനക്കാരാണ് ഈ ഗ്രേഡിലുള്ളവര്‍. ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 1,25,133 ഡോളര്‍ മുതല്‍ 1,62,672 ഡോളര്‍വരെയാണ്. ഏകദേശം 1.08-1.41 കോടി രൂപ. ബഹിരാകാശനിലയത്തില്‍ 9 മാസം കഴിയേണ്ടി വന്ന ഇവര്‍ക്ക് കണക്കുകള്‍ പ്രകാരം 81 ലക്ഷം മുതല്‍ 1.05 കോടിക്കിടയിലായിരിക്കും പ്രതിഫലം ലഭിക്കുക. ഇതിനുപുറമേ ഒരുലക്ഷം രൂപ ഇന്‍സിഡെന്റല്‍ പേയായും ലഭിക്കും.

Content Highlights: Google searches by indians about sunita williams

To advertise here,contact us