ചെന്നൈ: ഇന്ത്യൻ പ്രീമിയര് ലീഗ് സീസണിൽ തകർപ്പൻ പ്രകടനമാണ് മഹേന്ദ്ര സിംഗ് ധോണി നടത്തുന്നത്. 42-ാം വയസിലും ഇതിഹാസ താരത്തിന്റെ ബാറ്റിംഗ് കാണുന്ന ക്രിക്കറ്റ് ലോകം വിസ്മയിച്ച് നിൽക്കുകയാണ്. കഴിഞ്ഞ സീസണിന് ശേഷം ധോണിയുടെ മുട്ടിന് പരിക്കേറ്റിരുന്നു. ഇത്തവണ വീണ്ടും കളിക്കുമ്പോഴും താരത്തിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും പ്രായം തളർത്താത്ത തന്റെ മികവിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ധോണി.
ഏറ്റവും ബുദ്ധിമുട്ടേറിയ ദിനങ്ങളാണ് ഇപ്പോൾ കടന്നുപോകുന്നത്. പക്ഷേ കുറച്ചുവർഷങ്ങളായി തന്നെ പിടിച്ചുനിർത്തുന്നത് ഈ ബുദ്ധിമുട്ടുകളാണ്. ഐപിഎല്ലിന് ഒരാഴ്ച മുമ്പ് താൻ പരിശീലനം ആരംഭിച്ചു. തന്റെ മനസിനെ ഐപിഎല്ലിന് വേണ്ടി പാകപ്പെടുത്തി. പല മത്സരങ്ങളും എട്ട് മണിക്ക് ആരംഭിച്ച് 11 മണിക്ക് ശേഷമാണ് അവസാനിക്കുക. അതിന് ശേഷം ബാഗുകൾ പാക്ക് ചെയ്യണം. വളരെ വൈകിയാവും രാത്രിയിൽ ഭക്ഷണം കഴിക്കുക. രാത്രി 2.30 ഓടെ മാത്രമെ ഒരു ദിവസത്തെ പ്രവർത്തികൾ പൂർത്തിയാകൂവെന്നും ധോണി വെളിപ്പെടുത്തി.
സാധാരണ മനുഷ്യർ 10 മണി മുതൽ രാവിലെ ആറ് മണി വരെ ഉറങ്ങും. അല്ലെങ്കിൽ 11 മണി മുതൽ ഏഴ് മണി വരെയാവും. എന്നാൽ ഐപിഎൽ മത്സരങ്ങൾക്ക് ശേഷം താൻ മൂന്ന് മണിക്കാവും ഉറങ്ങുന്നത്. രാവിലെ 11 മണിക്കാവും ഉണരുക. കാരണം കുറഞ്ഞത് എട്ട് മണിക്കൂർ ഉറക്കം തനിക്ക് ആവശ്യമാണ്. അല്ലെങ്കിൽ ഐപിഎല്ലിന് ശേഷം തന്റെ ആരോഗ്യം പൂർണമായും നഷ്ടപ്പെടുമെന്നും ധോണി വ്യക്തമാക്കി.