ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുമ്പായുള്ള വാർത്താ സമ്മേളനത്തിൽ അപ്രതീക്ഷിത ചോദ്യം നേരിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിൽ ഒരു ആരാധകൻ സ്റ്റേഡിയത്തിലേക്ക് ഓടിക്കയറിയിരുന്നു. ആരാധകനെ ന്യൂയോർക്ക് പൊലീസ് പിടികൂടിയപ്പോൾ അയാളെ വെറുതെ വിടാൻ രോഹിത് ശർമ്മ പറഞ്ഞിരുന്നു. ഈ സമയത്ത് താങ്കളുടെ വികാരം എന്തായിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു.
ഇതുകേട്ട രോഹിത് ശർമ്മയുടെ മുഖത്ത് നിരാശ നിഴലിച്ചു. പിന്നാലെ ഇന്ത്യൻ നായകൻ മറുപടിയും നൽകി. ആദ്യമായി ആരും ഗ്രൗണ്ടിൽ അതിക്രമിച്ച് കടക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ല. അത് ശരിയല്ല. അതുപോലെ ഈ ചോദ്യവും ശരിയല്ല. കാരണം ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ മാധ്യമവാർത്തകൾ കാരണമാകാൻ പാടില്ലെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.
താരങ്ങളുടെ സുരക്ഷപോലെ തന്നെയാണ് കളികാണാൻ എത്തുന്നവരുടെയും സുരക്ഷ. ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നു. ഗ്യാലറിയിൽ ഇരിക്കുന്ന എല്ലാവരും ഓരോ രാജ്യത്തെയും നിയമങ്ങൾ അറിയേണ്ടതുണ്ട്. അത് പിന്തുടരേണ്ടതുണ്ട്. തനിക്ക് ഇത്രയെ പറയാൻ കഴിയൂ. ഇന്ത്യയിൽ നിയമങ്ങൾ വ്യത്യസ്തമാണ്. അമേരിക്കയിലെ സ്റ്റേഡിയങ്ങളിൽ ഇരുന്ന് മത്സരങ്ങൾ കാണാൻ മികച്ച സൗകര്യങ്ങളുണ്ട്. ഗ്രൗണ്ടിൽ ആരും ഓടിയെത്തേണ്ട സാഹചര്യമില്ലെന്നും രോഹിത് ശർമ്മ വ്യക്തമാക്കി.