![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ പ്രതികളുടെ അതിക്രമം.അമ്പലമേട്ടില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഫ്‌ളാറ്റില്‍നിന്ന് നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്ന കേസില്‍ അറസ്റ്റിലായ സഹോദരന്മാരായ അഖില്‍ ഗണേഷ്, അജിത്ത് ഗണേഷ് എന്നിവരും ആദിത്യന്‍ എന്നയാളുമാണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. ഇന്നലെ രാത്രിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഫ്‌ളാറ്റില്‍ നിന്ന് ശബ്ദംകേട്ട് അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഈ സമയത്ത് ഇവര്‍ പൊലീസുകാരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവര്‍ അതിക്രമം തുടര്‍ന്നുവെന്നാണ് പൊലീസ് പറയുന്നത്.
സിസിടിവി ഫൂട്ടേജ് കാണുന്ന കമ്പ്യൂട്ടറിന്റെ മോണിറ്റര്‍ തല്ലിപ്പൊളിച്ചു. പ്രതികള്‍ പൊലീസ് സ്‌റ്റേഷനുള്ളില്‍ മുപ്പതിനായിരത്തോളം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും എസിപി പി വി ബേബി വ്യക്തമാക്കി. പ്രതികള്‍ക്ക് അകമ്പടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥരെയും ഇവരുടെ ബന്ധുക്കളെത്തി ആക്രമിച്ചതായും എസ്പി അറിയിച്ചു.
സഹോദരന്മാരായ അഖിലും അജിത്തുമാണ് കേസിലെ പ്രധാന പ്രതികള്‍. അഖിൽ ഗണേഷിന് എതിരെ 17 കേസുകളും അജിത് ഗണേഷിനെതിരെ 14 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. അഖിൽ ഗണേഷ് കാപ്പ കേസ് പ്രതിയാണ്.ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇവരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികളുടെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തിയത്. യുവാക്കള്‍ നിരപരാധികളാണെന്നും അന്യായമായാണ് പിടികൂടിയതെന്നും പറഞ്ഞ് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിക്ഷേധിച്ചു.
Content Highlight : Accused trespassing at Ambalamedu Police Station; The computer monitor was smashed