കോട്ടയം: ഓൺലൈൻ ട്രേഡിങ്ങിലൂടെ ഒന്നരക്കോടി തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ കുന്നത്തുവീട്ടിൽ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരാണ് പിടിയിലായത്. തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘത്തിൽപെട്ടവരാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു.
കോതനല്ലൂർ തൂവനീസ പ്രാർത്ഥനാലയത്തിലെ അസി. ഡയറക്ടടർ ഫാദർ ടിനേഷ് കുര്യൻ പിണർക്കയിലിനാണ് പണം നഷ്ടമായത്. 2024 നവംബര്‍ മുതൽ 2025 ജനുവരി 15 വരെയുളള കാലയളവിലാണ് ഇയാൾക്ക് പണം നഷ്ടമായത്. പ്രമുഖ ഓൺലൈൻ കമ്പനിയുടെ ഓൺലൈൻ ട്രേഡിങ് ആപ്പ് ഉപയോഗിച്ച് ആണ് പ്രതികൾ വൈദികനെ കബളിപ്പിച്ചത്. ഇവർ പറഞ്ഞത് അനുസരിച്ച് വൈദികൻ ഒന്നര കോടി നിക്ഷേപിക്കുകയായിരുന്നു. പലപ്പോഴായി സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സഭയിലെ പരിചയക്കാരിൽ നിന്നുമായിരുന്നു വൈദികൻ ഈ തുക സ്വരൂപിച്ചിരുന്നത്.
പിന്നീട് പറ്റിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ വൈദികൻ കോട്ടയം കടുത്തുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഉത്തരേന്ത്യൻ സംഘമാണ് പിന്നിലെന്ന് കണ്ടെത്തി. വൈദികനിൽ നിന്ന് കിട്ടിയ തുക പ്രതികൾ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി. കേരളത്തിലെ വിവിധ എടിഎമ്മുകളിൽ നിന്നായി എട്ടു തവണ 1.40 ലക്ഷം പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
ഉത്തരേന്ത്യൻ തട്ടിപ്പ് സംഘം മിനാജിന്റേയും ഷംനാദിന്റേയും അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്ത പണം അയച്ചുകൊടുത്തു. ഡിസംബർ 31 മുതൽ ജനുവരി 15 വരെ 17 ലക്ഷത്തിലധികം രൂപയുടെ ഇടപാടാണ് മിനാജിന്റെ അക്കൗണ്ട് വഴി നടന്നതെന്നും പൊലീസ് കണ്ടെത്തി. എസ് എച്ച് ഒ റെനീഷ് ഇല്ലിക്കൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ എ അനീഷ്, സുമൻ പി മണി, അജീഷ്, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: Online Trading Fraud Two Person Arrested Kottayam