
മാവൂര്‍: കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. സംഭവത്തിൽ പരാതിക്കാരനായ ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസ് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ബുധനാഴ്ചയാണ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നുവെന്ന് റഹീസ് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്.
കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കവര്‍ന്നതെന്നും ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ച 40 ലക്ഷം രൂപയാണ് നഷ്ടമായതെന്നുമാണ് റഹീസ് പറഞ്ഞത്. ബോണറ്റില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ നഷ്ടപ്പെട്ടതായും പരാതിയിൽ പറഞ്ഞിരുന്നു.പരാതി ലഭിച്ചതിന് പിന്നാലെ റഹീസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഉണ്ടായ പൊരുത്തക്കേടുകളാണ് പ്രതിയെ കുടുക്കിയത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ചോ, ഇത് എങ്ങനെ കാറിലെത്തി എന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ പരാതിക്കാരൻ പൊലീസിന് നല്‍കിയിരുന്നില്ല.
ചോദ്യം ചെയ്യലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ടുപേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.
സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് റഹീസിനുള്‍പ്പെടെ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. ഭാര്യാപിതാവും ചില സുഹൃത്തുക്കളും നല്‍കിയ തുകയാണ് ഇതെന്നാണ് റഹീസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. അതേസമയം, പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസിന് സംശയങ്ങളുണ്ട്. കള്ളപ്പണമാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.
Content Highlight : The complaint that 40 lakhs was stolen from the car parked in the parking area is false; The complainant was arrested