ബോളിവുഡ് ചിത്രം ആദിപുരുഷിന് പറ്റിയ തെറ്റുകൾ ഏറ്റുപറഞ്ഞ് തിരക്കഥാകൃത്തായ മനോജ് മുന്താഷിർ മാപ്പ് ചോദിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടൻ വിക്രം മസ്തൽ. 600 കോടി രൂപ ചെലവഴിച്ച് എഴുത്തുകാരൻ സനാതന ധർമ്മത്തെ ലോകമെമ്പാടും അപകീർത്തിപ്പെടുത്തിയെന്നാണ് വിക്രം ഒരഭിമുഖത്തിൽ പറഞ്ഞത്. സിനിമ റിലീസ് ചെയ്തതിന് തൊട്ടു പിന്നാലെ തന്നെ മനോജ് മാപ്പ് പറയണമായിരുന്നു എന്നും ബുദ്ധിയും വിദ്യാഭ്യാസമുള്ള അദ്ദേഹം ഇത്രയും വലിയ തെറ്റ് എന്തിനു ചെയ്തു എന്നും വിക്രം ചോദിച്ചു.
2008 ൽ സംപ്രേക്ഷണം ചെയ്ത രാമായണം പരമ്പരയിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രം മസ്തൽ. പരമ്പരയിൽ ഹനുമാനായാണ് വിക്രം വേഷമിട്ടിരുന്നത്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിലെ സംഭാഷണങ്ങൾക്കെതിരെ എല്ലാ കോണിൽ നിന്നും എതിർപ്പ് വന്നതോടെയാണ് തിരക്കഥാകൃത്തായ മനോജ് മുന്താഷിർ പരസ്യമായി മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. തെറ്റ് മനസിലായി എന്നും കൈ കൂപ്പി ക്ഷമ ചോദിക്കുന്നെന്നും മനോജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
600 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത് 450 കോടി മാത്രമാണ്. മുടക്കുമുതൽ പോലും ചിത്രത്തിന് തിരച്ചു കിട്ടാനാകാതെ പോയത് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം വെള്ളിയാഴ്ച്ച തന്നെ തിയേറ്ററിൽ നിന്ന് പോയിരുന്നു. സിനിമയുടെ എച്ച് ഡി പതിപ്പടക്കം ചോർന്നതും വലിയ തിരിച്ചടിയായിട്ടുണ്ട്. ചിത്രം ഒടിടിയിൽ എന്നെത്തും എന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.