
ചെന്നൈ: കമൽ ഹാസന്റെ പിറന്നാൾ ദിനമായ ഇന്നലെ നടന്ന ഒരു ചടങ്ങിൽ ഡിഎംകെ മന്ത്രിമാർ പങ്കെടുത്തത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കമൽഹാസൻ എഗ്മൂർ കുട്ടികളുടെ ആശുപത്രിക്കു സംഭാവന ചെയ്ത, അന്തരീക്ഷ ബാഷ്പത്തിൽ നിന്നു ശുദ്ധജലം ഉണ്ടാക്കുന്ന യന്ത്രത്തിന്റെ ഉദ്ഘാടനം നടന്നിരുന്നു.
ചടങ്ങിൽ മന്ത്രിമാരായ പി കെ ശേഖർബാബു, എം സുബ്രഹ്മണ്യൻ, എഗ്മൂർ എംഎൽഎ ഐ പരന്തമൻ തുടങ്ങിയ ഡിഎംകെ നേതാക്കളാണ് പങ്കെടുത്തത്. തുടർന്ന് ഡിഎംകെയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങളോട് നടന് പ്രതികരിക്കുകയും ചെയ്തിരുന്നു. ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മന്ത്രിമാർ പങ്കെടുത്തത് അവർ നല്ല മനസ്സുള്ളവരായതു കൊണ്ടാണെന്നായിരുന്നു കമൽഹാസന്റെ മറുപടി.
നടന് ജന്മദിനാശംസകളിറിയിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനുമടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘കലാ ലോകത്തിന് ഒട്ടേറെ നേട്ടങ്ങൾ സൃഷ്ടിക്കുന്ന കലാകാരന് ജന്മദിനാശംസകൾ’ എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ കമൽഹാസൻ. ഡിഎംകെ പിന്തുണയോടെ മത്സരിക്കാനുള്ള സാധ്യതകൾ സംബന്ധിച്ചുള്ള ചർച്ചകളും ഇതോടെ കൂടുതൽ സജീവമായിരിക്കുകയാണ്. എന്നാൽ രാഷ്ട്രീയം കലരാത്ത പരിപാടിയാണോ അതോ മറ്റെന്തങ്കിലും ചർച്ചകൾ ഡിഎംകെയ്ക്കും മക്കൾ നീത മയ്യത്തിനുമിടയില് നടക്കുന്നുണ്ടോ എന്നത് വ്യക്തമല്ല.