ബ്ലെസി സംവിധാനം ചെയ്ത ചിത്രമായ ആടുജീവിതത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമി പുരസ്കാരത്തിന്റെ പരിഗണനയ്ക്ക് അയച്ചിരുന്നെങ്കിലും അയോഗ്യമാക്കപ്പെട്ടതായി സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ഗ്രാമിക്കും ഓസ്‌കാറിനും നിരവധി മാനദണ്ഡങ്ങളുണ്ടെന്നും ഇവയെല്ലാം നൂറുശതമാനം പാലിച്ചാല്‍ മാത്രമേ പുരസ്‌കാരം പരിഗണിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.
'ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അവര്‍ പറഞ്ഞിരിക്കുന്ന ദൈര്‍ഘ്യത്തേക്കാള്‍ ഒരു മിനിറ്റ് കുറവുണ്ടായിരുന്നു. ആ കാരണത്താൽ ട്രാക്ക് അയോഗ്യമാക്കപ്പെട്ടു,' എന്ന് എ ആർ റഹ്മാൻ പറഞ്ഞു. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ഇരുഭാഗങ്ങളും അയയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ധനുഷ് സംവിധാനം ചെയ്ത രായനാണ് എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട്. മണിരത്‌നം-കമൽഹാസൻ ചിത്രം തഗ് ലൈഫിനായും എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്നുണ്ട്.
അതേസമയം, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം എന്നീ സിനിമകളുടെ സൗണ്ട് ട്രാക്ക് ഗ്രാമിയിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സുഷിന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
Content Highlights: AR Rahman explains why Prithviraj's Aadujeevitham didn't qualify for the Grammys