![search icon](https://www.reporterlive.com/assets/images/icons/search.png)
സിനിമകളുടെ അമിത ബഡ്ജറ്റ് സംബന്ധിച്ചും താരങ്ങളുടെ പ്രതിഫലം വർധിപ്പിക്കുന്നത് സംബന്ധിച്ചും നിർമാതാക്കളുടെ സംഘടനയുടെ പ്രസ്താവനയിൽ പ്രതികരണവുമായി നിർമാതാവ് വേണു കുന്നപ്പിള്ളി. സിനിമകളെ സാമ്പത്തികമായി നഷ്ടത്തിലാക്കുന്ന സംവിധായകരും നടന്മാരും വീണ്ടും സിനിമകൾ ചെയ്യുകയാണ്. അത്തരം സംവിധായകർക്കും താരങ്ങൾക്കും ആജീവനാന്ത വിലക്ക് ഏർപ്പെടുത്താന്‍ സംഘടനയ്ക്ക് സാധിക്കില്ലേ എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ചോദിച്ചു. മാമാങ്കം, 2018, രേഖാചിത്രം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് വേണു കുന്നപ്പിള്ളി.
വേണു കുന്നപ്പിള്ളിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
ചില കൊടൂര ചിന്തകൾ: സിനിമയുടെ ജയപരാജയങ്ങളെ കുറിച്ചും, നഷ്ട ലാഭങ്ങളെ കുറിച്ചുമുള്ള ചർച്ചകളുമായി മുന്നോട്ടുപോകുന്ന സമയമാണിത്. സിനിമാ അസോസിയേഷൻ ഏതാനും ദിവസം മുന്നേ പുറത്തുവിട്ട ആധികാരികമായ വിവരങ്ങൾ, ആശ്ചര്യജനകവും, ഞെട്ടിക്കുന്നതുമാണ്. വർഷങ്ങളായി നഷ്ടത്തിലോടുന്ന മലയാള സിനിമാ വ്യവസായിരത്തിലേക്ക് അറിഞ്ഞും, അറിയാതെയും വീണ്ടും വീണ്ടും നിർമാതാക്കൾ എത്തിക്കൊണ്ടേയിരിക്കുന്നു. എന്തായിരിക്കാമിതിന് കാരണം? യാതൊരു നീതീകരണവുമില്ലാത്ത രീതിയിൽ സിനിമയുടെ ചിലവുകൾ വർധിച്ചു കൊണ്ടേയിരിക്കുന്നു.
ഒരു സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ഏകപക്ഷീയമായി ഏറ്റെടുക്കുന്നു നായകനടന്മാർ, പരാജയത്തിൽ ഞാനൊന്നും അറിഞ്ഞില്ലേ, ഞാനീ നാട്ടുകാരനല്ല എന്ന രീതിയിൽ അടുത്ത സിനിമയിലേക്ക് വീണ്ടും ശമ്പളം കൂട്ടി ഓടിമറയുന്നു. ഇല്ലാക്കഥകൾ പറഞ്ഞ് നിർമാതാവിനെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകനോ എഴുത്തുകാരനോ, കബളിപ്പിക്കപ്പെട്ട പാവപ്പെട്ട പ്രൊഡ്യൂസറെ ദുരിതത്തിലേക്ക് തള്ളിവിട്ട്, അടുത്ത സിനിമയുടെ പുറകേ പോകുന്നു. കഴിഞ്ഞ ദുരന്ത സിനിമയുടെ ഇല്ലാത്ത ലാഭ കഥകൾ പറഞ്ഞ്, പുതിയൊരാൾക്ക് വേണ്ടിയുള്ള വേട്ടയാരംഭിക്കുന്നു. സ്വന്തം കീശയിൽ കാശ് കിടക്കുമ്പോൾ സ്വതന്ത്രമായി എന്തു തീരുമാനമെടുക്കാനും നിർമാതാവിന് അവസരമുണ്ട്.
ആ അവസരം നഷ്ടപ്പെടുത്തി പിന്നെ ദുഃഖിച്ചിട്ട് എന്തുകാര്യം. ദുരന്ത സിനിമകൾ ഏറെയും സമ്മാനിക്കുന്ന യുവകുമാരന്മാർ എത്ര ശമ്പളം വേണമെങ്കിലും ചോദിച്ചോട്ടെ. അവർ വന്നു തട്ടിപ്പറിച്ചു കൊണ്ടുപോകുന്നില്ലല്ലോ ? കൊടുക്കാൻ പറ്റാത്ത ശമ്പളം കൊടുക്കാതിരിക്കുക, സിമ്പിൾ! സിനിമയിൽ ജൂനിയറായ ആർട്ടിസ്റ്റുകളും, പിന്നണി പ്രവർത്തകരും അധ്വാനത്തിന് ആനുപാതികമല്ലാത്ത ചെറിയ ശമ്പളം കൈപ്പറ്റുമ്പോൾ, ഒരു നീതീകരണവുമില്ലാതെ ഭൂരിഭാഗവും കൈക്കലാക്കുന്നത് മേൽപ്പറഞ്ഞ ആളുകളാണ്. ഇല്ലാക്കഥകൾ പറഞ്ഞൊരു സിനിമ തുടങ്ങിയിട്ട് പിന്നെ നെറികേടിന്റെ നേർചിത്രമാണ് പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
ബഡ്ജറ്റിന്റെ പത്തു പതിനഞ്ചു ശതമാനം ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്.. എന്നാൽ 100, 300 ശതമാനം വരെ ചെലവ് കേറുമ്പോഴും സന്തോഷവാനായി ഒരു കൂസലുമില്ലാതെയിരിക്കുന്ന സംവിധായകനെ എന്തു പറയാനാണ്? ഇവർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനോ, അല്ലെങ്കിൽ പുതിയതായി വരുന്ന നിർമാതാക്കളോട് ഇവരുടെ വീരഗാഥകൾ പറഞ്ഞുകൊടുക്കാനോ അസോസിയേഷനുകൾക്ക് സാധിക്കില്ലേ?
കൊടൂര നഷ്ടം വരുത്തിയ സിനിമകളുടെ നായകനും, സംവിധായകനുമെല്ലാം വീണ്ടും വീണ്ടും അതിലും വലിയ സിനിമകൾ ചെയ്യുന്നത് കാണുമ്പോൾ സത്യത്തിൽ ‘അമ്മേമ്മേ’ എന്ന് വിളിച്ചു പോകുന്നു. എത്ര നഷ്ടമായാലും നിർമാതാവിനെ കൊന്നു കൊല വിളിച്ചാണ് ഇവർ മുന്നോട്ടു പോകുന്നത്. സിനിമ തുടങ്ങിയാൽ പിന്നെ ഇവരുടെ ചെലവുകൾക്ക് പരിധികളില്ല. ഒരുമാതിരി ദത്തെടുത്ത പോലെയാണ് പിന്നത്തെ കാര്യങ്ങൾ. ബിസിനസ് ക്ലാസിൽ നിന്ന് ഫസ്റ്റ് ക്ലാസിലേക്കും, തരം കിട്ടിയാൽ പൈലറ്റിന്റെ സൈഡിൽ പോലും ഇരിക്കാനവർ ആവശ്യപെട്ടേക്കാം. ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്യൂട്ട്റൂം, ഏറ്റവും മുന്തിയ കാറുകളും ഫൈവ് സ്റ്റാർ ഭക്ഷണവുമെല്ലാം ഇവരുടെ ചെറിയ ആവശ്യങ്ങൾ മാത്രം…
സിനിമയെടുക്കാൻ വരുന്ന നിർമാതാക്കൾ അത് തുടങ്ങുന്നതിനു മുന്നേ, കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തിയാൽ നഷ്ട സ്വർഗത്തിലേക്കുള്ള പോക്ക് കുറക്കാനാകുമെന്നാണ് തോന്നുന്നത്. മലയാള സിനിമയുടെ നഷ്ടക്കണക്കുകൾ പറഞ്ഞ് പരിതപിക്കുമ്പോൾ, കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് പലപ്പോഴും ഈ തോന്ന്യവാസങ്ങൾക്ക് കുടപിടിക്കുന്നത്. സ്വന്തം താല്പര്യങ്ങൾക്കൊപ്പം, സിനിമാ വ്യവസായത്തിന്റെ ഉന്നമനത്തിനുമിവർ പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ?
Content Highlights: Venu Kunnappilly comments on malayalam movies budget issues