ശോഭനയുടെ പേരും പുരാണ കഥാപാത്രവുമായുള്ള ബന്ധവും...; 'തുടരും' അപ്ഡേറ്റുമായി തരുൺ മൂർത്തി

'സീൻ കൊറിയോഗ്രഫി ചെയ്യുമ്പോൾ എപ്പോഴും കഥകളിയുടെ ഇൻഫ്ലുവൻസ് ഉണ്ടാകാറുണ്ട്'

dot image

മോഹൻലാലും ശോഭനയും വർഷങ്ങൾക്കിപ്പുറം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു, നാളുകൾക്ക് ഇപ്പുറം മോഹൻലാലിന്റെ ഒരു റിയലിസ്റ്റിക് കഥാപാത്രം വരുന്നു, എന്നിങ്ങനെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന സിനിമയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ ഏറെയാണ്. അതിനാൽ തന്നെ സിനിമയെക്കുറിച്ച് വരുന്ന അപ്ഡേറ്റുകളെല്ലാം ചർച്ചയാകാറുമുണ്ട്. ആ പതിവ് തെറ്റിക്കാതെ തുടരും എന്ന സിനിമയിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേരും ആ കഥാപാത്രത്തിന് നൽകിയ ലെയറുകളും സംബന്ധിച്ച് തരുൺ മൂർത്തി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ കഥകളി പഠനം തന്റെ സിനിമകളിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറയവെയാണ് തരുൺ മൂർത്തി കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.

'സീൻ കൊറിയോഗ്രഫി ചെയ്യുമ്പോൾ എപ്പോഴും കഥകളിയുടെ ഇൻഫ്ലുവൻസ് ഉണ്ടാകാറുണ്ട്. ഒരിക്കലും ക്യാമറ സെറ്റ് ചെയ്തിട്ട് അഭിനേതാക്കളോട് വന്നു അഭിനയിക്കാൻ പറയാറില്ല. ഒരു സ്റ്റേജായിട്ടാണ് അതിനെ കാണുന്നത്. അവരോട് പെർഫോം ചെയ്യാൻ പറയുന്നു. അതിൽ ഞാൻ കഥകളിയിൽ പഠിച്ച കാര്യങ്ങൾ ചേർക്കാറുണ്ട്. സിനിമയിൽ മ്യൂസിക്, റിഥം, ലൈറ്റിങ്, കളർ പാലറ്റുകൾ കഥാപാത്രങ്ങളുടെ ലെയറുകൾ ഒക്കെ കഥകളിയിൽ നിന്ന് ഇംപ്ലിമെന്റ് ചെയ്യാറുണ്ട്. തുടരും എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ ശോഭന മാഡത്തിനോട് പാഞ്ചാലിയുടെ ഒരു ലെയറുണ്ട് എന്ന് പറഞ്ഞു. മാഡം ഒരു ഡാൻസറാണ്, പാഞ്ചാലിയെ എക്സ്പ്ലോർ ചെയ്തിട്ടുള്ള വ്യക്തിയാണ്. ഇപ്പോൾ ചെയ്തിരിക്കുന്ന ലളിതയിൽ പാഞ്ചാലിയുടെ ഒരു ലെയറുണ്ട് എന്ന് പറഞ്ഞു. അത് ശോഭന മാഡത്തിന് പെട്ടെന്ന് കണക്ട് ആവുകയും ചെയ്തു,' എന്ന് തരുൺ മൂർത്തി പറഞ്ഞു.

എന്തുകൊണ്ട് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന കോംബോയെ വീണ്ടും കൊണ്ടുവന്നു എന്നത് സംബന്ധിച്ചും തരുൺ മൂർത്തി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നുണ്ട്. മോഹൻലാലും ശോഭനയും ഒന്നിച്ച് സാരി മടക്കുന്ന ഒരു രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. തീർത്തും അനായാസമായാണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്. അത് കാണുമ്പോൾ കുറെ നാളുകളായി അറ്റാച്ച്മെന്റ് ഉള്ളവരാണ് ഇരുവരും എന്ന് തോന്നും. പുതിയ രണ്ട് ആർട്ടിസ്റ്റുകളെ വെച്ച് അവതരിപ്പിച്ചാൽ അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സമയമെടുക്കും. എന്നാൽ മോഹൻലാലും ശോഭനയും ജോഡിയായി വന്നാൽ അത് പ്രേക്ഷകരുടെ മനസ്സിലുള്ളതാണെന്ന് തരുൺ മൂർത്തി പറഞ്ഞു.

'ഈ സിനിമയുടെ ആദ്യ ഷോട്ട് എന്ന് പറയുന്നത് ശോഭനയും മോഹൻലാലും ചേർന്ന് ഒരു സാരി മടക്കുന്ന ഷോട്ടാണ്. വീട്ടിൽ അച്ഛനും അമ്മയും കഞ്ഞിമുക്കിയ സാരി മടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അത് റീക്രിയേറ്റ് ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാൻ പറഞ്ഞു സാരി വലിക്കുന്ന സീക്വൻസാണ്. സാരി വലിക്കുമ്പോൾ ശോഭന മാഡത്തെ ചേർത്തുപിടിക്കണം, എന്നിട്ട് ഒരു കുസൃതി കാട്ടിയിട്ട് ആ സാരി മടക്കി വെക്കണം എന്ന് ഞാൻ ലാലേട്ടനോട് പറഞ്ഞു. ലാലേട്ടൻ കുറച്ച് നാളായി വീട്ടിൽ സാരി മടക്കി വെച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,'

'എന്നാൽ മടക്കിവെക്കുന്ന ആ രംഗത്തിന് പോലും ഒരു താളമുണ്ട്. അത് കാണുമ്പോൾ കുറെ നാളുകളായി അറ്റാച്ച്മെന്റ് ഉള്ളവരാണ് ഇരുവരും എന്ന് തോന്നും. വൈശാഖ സന്ധ്യയും, അല്ലെങ്കിൽ പവിത്രം സിനിമയിലെയും ഉൾപ്പടെയുള്ള അവരുടെ കെമിസ്ട്രി കണ്ടിട്ടുള്ളത് കൊണ്ടാകാം അങ്ങനെ ഫീൽ ചെയ്യുന്നത്. എന്നാൽ ഓൺ സ്പോട്ടാണ് ആ കെമിസ്ട്രി ഫീൽ ചെയ്യുന്നത്. അതായിരുന്നു ഈ സിനിമയിൽ ആവശ്യമായത്. പുതിയ രണ്ട് ആർട്ടിസ്റ്റുകളെ കൊണ്ടുവന്ന് ഭാര്യ-ഭർത്താക്കന്മാരാണെന്ന് തോന്നിപ്പിക്കാനുള്ള സമയമെടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ശോഭനയും മോഹൻലാലുമാണ് ഭാര്യയും ഭർത്താവുമെങ്കിൽ അത് ആൾറെഡി ആളുകളുടെ തലയിൽ കിടക്കുന്ന കാര്യമാണ്. അത് എനിക്കൊരു ഫ്രീ ലൈസൻസാണ് മുന്നോട്ടുപോകാൻ,' എന്ന് തരുൺ മൂർത്തി പറഞ്ഞു.

Content Highlights: Tharun Moorthy shares update about Shobhana character in Thudarum movie

dot image
To advertise here,contact us
dot image