
തിയേറ്ററുകളിൽ പരസ്യത്തിന് ശേഷം സിനിമ തുടങ്ങുന്ന സമയം ടിക്കറ്റിൽ കൃത്യമായി പരാമർശിക്കണമെന്ന് ബെംഗളൂരു ഉപഭോക്തൃ കോടതി പിവിആർ സിനിമാസിനോടും ഐനോക്‌സിനോടും നിർദേശിച്ചു. സിനിമയ്ക്ക് മുന്നേ നീണ്ട പരസ്യങ്ങൾ കാണിച്ച് സിനിമാപ്രേമികളുടെ സമയം പാഴാക്കരുതെന്നും കോടതി. ബാംഗ്ലൂര്‍ സ്വദേശിയായ
യുവാവിന്റെ പരാതിയിലാണ് കോടതിയുടെ നിർദേശം.
2024-ൽ "സാം ബഹാദൂർ" എന്ന സിനിമയുടെ പിവിആർ പ്രദർശനത്തിനിടെ തിയേറ്ററിൽ നീണ്ട പരസ്യങ്ങൾ കാണേണ്ടി വന്നതിനാല്‍ തന്റെ 25 മിനിറ്റ് പാഴായെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഷേക് എം ആർ പരാതി നൽകിയത്. പിവിആർ സിനിമാസ് , ബുക്ക് മൈ ഷോ, ഐനോക്സ് എന്നിവയ്‌ക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരുന്നത്. സിനിമ തുടങ്ങും മുന്‍പുള്ള നീണ്ട പരസ്യം കാരണം സിനിമയ്ക്ക് ശേഷം താൻ പ്ലാൻ ചെയ്തതുപോലെ ജോലിയ്ക്ക് സമയത്തിന് കയറാനായില്ലെന്നും പരാതിയിൽ അഭിഷേക് ചൂണ്ടിക്കാണിച്ചിരുന്നു.
പരാതിക്കാരന് മാനസിക ബുദ്ധിമുട്ടും അസൗകര്യവും സൃഷ്ടിച്ചതിന് പിവിആർ സിനിമാസും ഐനോക്സും 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും പരാതി ഫയൽ ചെയ്യുന്നതിനുണ്ടായ ചെലവുകൾക്കായി 8,000 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതിന് പുറമേ പിവിആർ സിനിമാസിനും ഐനോക്‌സിനും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
'പുതിയ കാലത്ത്, സമയം പണമായി കണക്കാക്കപ്പെടുന്നു. ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്. മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് ആർക്കും നേട്ടമുണ്ടാക്കാൻ അവകാശമില്ല. 25-30 മിനിറ്റ് തിയേറ്ററിൽ വെറുതെയിരുന്ന് തിയേറ്ററിൽ സംപ്രേഷണം ചെയ്യുന്നതെന്തും കാണാൻ നിർബന്ധിക്കുന്നത് ശരിയല്ല. തിരക്കുള്ള ആളുകൾക്ക് അനാവശ്യ പരസ്യങ്ങൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്' എന്ന് കോടതി ഉത്തരവിൽ പറയുന്നു.
Content Highlights: Court orders youth to pay compensation for time wasted due to advertisement in theatre