
വയലൻസ് ഉള്ള സിനിമയിൽ അഭിനയിച്ചെന്ന് കരുതി ആ സിനിമയെ ന്യായീകരിക്കേണ്ടതില്ലെന്ന് ഹരീഷ് പേരടി. താനും വയലൻസ് നിറഞ്ഞ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ സിനിമയ്ക്കെതിരെ വിമർശനങ്ങൾ വരുമ്പോൾ അതിനെ ന്യായീകരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മാർക്കോ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ താനും അഭിനയിക്കുമായിരുനെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഉറപ്പായും സിനിമകൾ സ്വാധീനിക്കപ്പെടും. ഒരു കാലത്ത് അമിതാഭ് ബച്ചനെയും രജിനികാന്തിനെയുമെല്ലാം നമ്മൾ അനുകരിച്ചിരുന്നു. സിനിമയിൽ അഭിനേതാക്കൾ ധരിക്കുന്ന വസ്ത്രങ്ങൾ നമ്മൾ അന്വേഷിക്കാറുണ്ട്. സിനിമ സ്വാധീനിക്കും എന്നതിന് നിരവധി തെളിവുകൾ തരാം. ടീനേജിൽ സിനിമ നമ്മളെ സ്വാധീനിക്കും. സമൂഹത്തിൽ നടക്കുന്നതാണ് സിനിമ ആകുന്നത്. ഒരു കൊടുക്കൽ വാങ്ങൽ നടക്കുന്നുണ്ട്. ഇവിടെയാണ് കലാകാരന്മാർ ഉത്തരവാദിത്തബോധം കാണിക്കേണ്ടത്.
വെഞ്ഞാറമൂട് കൊലപാതകം നാളെ ഒരാൾക്കു സിനിമയാക്കാം. പക്ഷെ കാമറ എവിടെ വെക്കണം എന്നതിലും ചിത്രീകരിക്കുന്നതിലും ശ്രദ്ധ വേണം. പച്ചയ്ക്ക് വയലൻസ് എടുത്ത് വെക്കരുത്. കല കൈകാര്യം ചെയ്യുന്നവർക്കു അതിന്റെ ഉത്തരവാദിത്തം ഉണ്ടായേ പറ്റൂ. ആരോ പറയുന്നത് കേട്ട് ഒരു സിനിമയും തന്നെ ഇതുവരെ സ്വാധീനിച്ചിട്ടില്ല എന്നത്. അതൊക്കെ വെറുതെയാണ് സിനിമകൾ സ്വാധീനിക്കും. ഞാൻ അഭിനയിച്ച പല സിനിമകളിലും വയലൻസ് ഉണ്ട്. പക്ഷെ ഞാൻ അഭിനയിച്ചു എന്നത് കൊണ്ട് എനിക്ക് അതിനെ ന്യായികരിക്കാൻ അവകാശമില്ല.
മാർക്കോ സിനിമയിൽ എന്നെ വിളിച്ചാൽ ഞാൻ അഭിനയിക്കും. ഏതെങ്കിലും ഒരു കഥാപാത്രം ചെയ്യാൻ വിളിച്ചാൽ ഞാൻ അഭിനയിക്കും. പക്ഷെ അത് കഴിഞ്ഞു ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ ആ സിനിമയിലെ ചില കാര്യങ്ങളെ ന്യായീകരിക്കേണ്ട ആവശ്യം എനിക്കില്ല. ജനപ്രിയമായ കലയാണ് സിനിമ. കൈകാര്യം ചെയ്യുമ്പോൾ ഉത്തരവാദിത്തം വേണം," ഹരീഷ് പേരടി പറഞ്ഞു.
Content highlights: Hareesh Peradi says he would have acted in Marco if he had gotten the chance