
മമ്മൂട്ടിയും മഹേഷ് നാരായണനും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രം സാമ്പത്തിക പ്രശ്നങ്ങൾ മൂലവും നടന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലവും നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അവയെയെല്ലാം തള്ളിക്കളയുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ സലിം റഹ്മാന്‍. മമ്മൂട്ടിക്കെതിരെയും സിനിമയ്‌ക്കെതിരെയും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന വേളയിൽ ഇത്തരം പ്രചരണങ്ങൾ മലയാള സിനിമയെ തകർക്കാൻ വേണ്ടിയാണെന്ന് സലിം റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'മലയാള സിനിമയും ഓൺലൈൻ മാധ്യമങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ്. യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്ത ചില ഓൺലൈൻ മാധ്യമങ്ങൾ. സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികൾ മുടക്കു മുതലുള്ള ബിസിനസ് കൂടിയാണ്. ഇപ്പോൾ ഇക്കൂട്ടർ പുതുതായി വിവാദമാക്കാൻ ശ്രമിക്കുന്നത് മഹേഷ് നാരായണന്‍ സംവിധാനം നിർവഹിക്കുന്ന ആന്റോ ജോസഫ് നിർമാണക്കമ്പനിയുടെ ബിഗ് ബജറ്റ് മൾടി സ്റ്റാർ ചിത്രത്തെക്കുറിച്ചാണ്,'
'വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ചതൊഴിച്ചാൽ സാമ്പത്തിക പ്രതിസന്ധിയോ, കോ-നിർമാതാക്കൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ, പ്രതിസന്ധികളോ സിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ല,'
'സിനിമ വളരെ മനോഹരവും ലളിതവുമായി അതിന്റെ പണിപ്പുരയിലാണ്. മലയാളിക്കും മലയാള സിനിമ ഇൻഡസ്ട്രിക്കും അഭിമാനിക്കാവുന്നതരത്തിൽ നിനിമ പൂർത്തിയാക്കി മുൻ തീരുമാന പ്രകാരം റിലീസ് ചെയ്യും. ഈ സിനിമയുടെ തുടരെയുള്ള വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത കാലാവസ്ഥയിലുള്ള ഷെഡ്യൂളുകൾ അഭിനേതാക്കളിൽ പലർക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകൾ ഉണ്ടായിട്ടുണ്ട്. അത് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും ഉണ്ടായിട്ടുണ്ട്.'
'അതിനെ പൊടിപ്പും തൊങ്ങലും വച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം അസത്യങ്ങൾ നിറഞ്ഞ വാർത്തകൾ പടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലയാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ്. സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമക്കെതിരെയുള്ള ഇത്തരം ക്യാംപെയ്നുകൾ ഇൻഡസ്ട്രിക്കു തന്നെ അപകടമാണ്. ഇത്തരം നിരുത്തരവാദപരമായ, വ്യാജ വാർത്തകൾ പ്രേക്ഷകർ അതിന്റെ അവജ്ഞതയോടെ തള്ളിക്കളയണമെന്ന് സിനിമയുടെ നിർമാതാക്കൾ എന്ന നിലയിൽ പ്രിയ മലയാളികളോട് അഭ്യർഥിക്കുകയാണ്,' എന്ന് സലിം റഹ്മാൻ കുറിച്ചു.
Content Highlights: Mahesh Narayanan movie producers comments on the rumours about the movie