
നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ അപമാനിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾ കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഇപ്പോൾ ഇരുവരും പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധ നേടുകയാണ്.
മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. 'ഞാൻ എന്താ പറയുക നിങ്ങളോട്' എന്ന് ആസിഫ് സ്നേഹപൂർവ്വം രമേശ് നാരായണനോട് പറയുന്നതും കേൾക്കാം.
കഴിഞ്ഞ വർഷമായിരുന്നു വിവാദത്തിന് ആധാരമായ സംഭവമുണ്ടായത്. മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ചിൽ ങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നായിരുന്നു ആരോപണം.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും രമേശ് നാരായണനെതിരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയും ചെയ്തു. പിന്നാലെ രമേഷ് നാരായണന്‍ പരസ്യമായി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു. ആസിഫ് മൊമന്റോ തരാനാണ് ഓടിവന്നത് എന്നത് തനിക്കറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ പൊതുസമൂഹത്തോടും ആസിഫിനോടും മാപ്പ് ചോദിക്കുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ മേലുള്ള സ്നേഹം മറ്റൊരാളുടെ മേലുളള വെറുപ്പായി മാറരുതെന്നും അത് തന്റെ അപേക്ഷയാണെന്നുമായിരുന്നു ആസിഫ് അലി അന്ന് ഈ വിഷയത്തോട് പ്രതികരിച്ചത്.
Content Highlights: Asif Ali and Ramesh Narayanan hugs at CM's Ifthar virunnu