
എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ചിത്രം സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നത്. ചിത്രത്തിൽ ഉടനീളം വയലൻസും കൊലപാതകങ്ങളുമാണ്. അതിനാൽ കുട്ടികൾ ഈ സിനിമ കാണരുത്. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്ന് മനസ്സിലാകുന്നില്ല. ബിജെപി കേരളത്തില്‍ വന്നാൽ വലിയ നാശം സംഭവിക്കുമെന്നും ആയുധ ഇടപാടുകളും സ്വർണക്കടത്തും കൊലയും ചെയ്യുന്ന അധോലോക നായകന് മാത്രമേ കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നുമാണ് സിനിമ പറയുന്നതെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഹൈപ്പോടെ റിലീസ് ചെയ്ത സിനിമയാണ് എമ്പുരാൻ. താൻ ആ ചിത്രം കാണേണ്ട എന്ന് കരുതിയിരുന്നതാണ്. കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിലൂടെ ഇറങ്ങി പോയാലോ എന്ന് പലവട്ടം തോന്നുകയും ചെയ്തു. ‘മാർക്കോ’ എന്ന ചിത്രം റിലീസ് ചെയ്തപ്പോൾ പലരും പ്രതിഷേധിച്ചത് ആ സിനിമയിലെ വയലൻസ് ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാൽ അത്രത്തോളം വയലൻസ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആരും കാര്യമായിട്ട് പറയുന്നത് കേട്ടില്ല എന്ന് ശ്രീലേഖ പറഞ്ഞു. കുറച്ചു നാളുകളായി സിനിമയിലെ നായകന്മാര്‍ വലിയ വില്ലന്മാരും കൊലയാളികളും അധോലോക നായകന്മാരുമായി, അതിനെ മഹത്വവൽക്കരിക്കുന്ന രീതിയിൽ സിനിമ എടുക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. മലയാള സിനിമയിൽ തനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നടന്മാരിൽ ഒരാളായിരുന്നു മോഹൻലാൽ. ആയിരുന്നു എന്ന് പറയുവാൻ കാരണം എമ്പുരാൻ മാത്രമല്ല, അതിനു മുമ്പ് ഇറങ്ങിയിട്ടുള്ള പല സിനിമകളും തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
എമ്പുരാന്റെ റീ എഡിറ്റിങ് നടക്കുന്നതിന് മുമ്പാണ് താൻ ആ സിനിമ കണ്ടത്. കയ്യും കാലും വെട്ടുന്നത്, തീയിൽ വെന്ത് മരിക്കുന്നത്, ആളുകൾ ബോംബ് പൊട്ടി ഛിന്നഭിന്നമായി മാറുന്നത്, ഗർഭിണിയെ റേപ്പ് ചെയ്യുന്നത്, കുട്ടികളെ അടിക്കുന്നത് ഉപദ്രവിക്കുന്നത്, എടുത്തെറിയുന്നത്, അങ്ങനെ വളരെ വലിയ വയലൻസ് ഉള്ള ഒരു സിനിമയാണ് ഇത്. ഈ സിനിമയിൽ ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായ ഒന്നല്ലെന്നും കേരള രാഷ്ട്രീയ വിശ്വസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇത് എന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു.
ബിജെപി വന്നാല്‍ നാട് കുട്ടിച്ചോറാകും. മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്‍റെ ഭാഗമല്ലാതെ മാറിക്കിടക്കുന്നതാണ് സേഫ്, അത് ഭാരതത്തിന്‍റെ ഭാഗമാക്കണ്ട എന്നുള്ള തെറ്റായ ധാരണ സിനിമ സമൂഹത്തിന് നല്‍കുന്നുണ്ട്. ബിജെപി പ്രവർത്തകർക്കും ബിജെപി വിശ്വാസത്തിൽ നിൽക്കുന്ന ആൾക്കാർക്കും ഒക്കെ ഒരു വലിയ ചാട്ടവാർ അടിപോലെയാണ് തോന്നിയത് എന്നും ശ്രീലേഖ പറയുന്നു.
Content Highlights: R Sreelekha criticizes Empuraan movie