കടൽക്ഷോഭം തടയാൻ 'ചെല്ലാനം മോഡൽ' വേണം; എടവനക്കാട് തീരപ്രദേശത്ത് ഇന്ന് ഹർത്താൽ

കടൽക്ഷോഭം തടയുന്നതിനായി ടെട്രോപ്പോഡ് സ്ഥാപിക്കണമെന്നാണ് എടവനക്കാട് പ്രദേശവാസികളുടെ ആവശ്യം
കടൽക്ഷോഭം തടയാൻ 'ചെല്ലാനം മോഡൽ' വേണം; എടവനക്കാട് തീരപ്രദേശത്ത് ഇന്ന് ഹർത്താൽ
Updated on

കൊച്ചി: എടവനക്കാട് തീരപ്രദേശത്ത് കടൽക്ഷോഭം തടയുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് ഇന്ന് ഹർത്താൽ. കടൽക്ഷോഭം തടയുന്നതിന് നടപടികൾ ഒന്നുമില്ലാത്തതോടെയാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.

കടൽക്ഷോഭം തടയുന്നതിനായി ടെട്രോപ്പോഡ് സ്ഥാപിക്കണമെന്നാണ് എടവനക്കാട് പ്രദേശവാസികളുടെ ആവശ്യം. ആറുമാസത്തിനുള്ളിൽ ജോലികൾ തുടങ്ങണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാത്തതോടെയാണ് ഹർത്താൽ നടത്തുന്നത്. കടൽഭിത്തി ശാസ്ത്രീയമായി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സമരം വ്യാപിപ്പിക്കാനാണ് പ്രദേശവാസികളുടെ നീക്കം.

ഇന്നലെ, സമരക്കാരുമായി ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര ചർച്ച നടത്തിയിരുന്നു. ടെട്രോപ്പോഡ് പെട്ടന്ന് സാധ്യമാക്കാൻ കഴിയില്ലെന്നും എന്നാൽ താത്കാലിക പരിഹാരം ഉടനുണ്ടാകുമെന്നും വീടുകൾക്ക് ഉണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും കളക്ടർ പറഞ്ഞു. അണിയിൽ കടപ്പുറം, പഴങ്ങാട് കടപ്പുറം, ചാത്തങ്ങാട് കടപ്പുറം എന്നിവിടങ്ങളിലെ 150 ഓളം വീടുകൾ കടൽക്ഷോഭ ഭീഷണിയിലാണ്. ടെട്രോപ്പോഡിന് വേണ്ടി ഡിപിആർ സമർപ്പിച്ചിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ ജോലികൾ തുടങ്ങും.

കഴിഞ്ഞ ദിവസം തീരദേശത്തെ പ്രശ്നങ്ങളോട് കളക്ടർ മുഖംതിരിക്കുന്നു എന്നാരോപിച്ച് വൈപ്പിൻ - ചെറായി ദേശീയ പാത തീരദേശവാസികൾ ഉപരോധിച്ചിരുന്നു. കടലേറ്റം രൂക്ഷമായ പ്രദേശത്ത് ശാസ്ത്രീയമായ രീതിയിൽ കടൽ ഭിത്തി നിർമിച്ച് തീരദേശത്തെ സംരക്ഷിക്കണം എന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. പുലിമുട്ടുകളുള്ള ചെല്ലാനം മോഡൽ കടൽ ഭിത്തി നിർമിക്കുക എന്ന മാർഗനിർദേശമാണ് ഇവർ മുന്നോട്ട് വെക്കുന്നത്.

2004ലെ സുനാമിയിൽ അഞ്ചു ജീവനുകൾ പൊലിഞ്ഞ ഗ്രാമത്തിൽ സുനാമിയും ഓഖിയും 2024 ലെ കടൽ ആക്രമണവും കഴിഞ്ഞിട്ടും മാറി മാറി വരുന്ന സർക്കാരുകൾ വാഗ്‌ദാനങ്ങൾക്കപ്പുറത്തേക്ക് ഒന്നും ചെയ്യുന്നില്ലെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു. 150 ഓളം വീടുകളാണ് പ്രദേശത്തുള്ളത്. കടലാക്രമണം രൂക്ഷമാവുകയായെങ്കിൽ ഈ വീടുകൾ വെള്ളത്തിലാവുമെന്നാണ് ഇവർ പറയുന്നത്.

എംഎൽഎയും എംപിയും കളക്ടർമാരും കാലാകാലങ്ങളിൽ പ്രദേശം സന്ദർശിക്കുകയും പരിഹരിക്കാമെന്ന ഉറപ്പ് നൽകുന്നുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് വകുപ്പ് മന്ത്രി നേരിട്ട് വന്ന് അടിയന്തര തീരുമാനം എടുക്കുന്നതുവരെ സമരം തുടരുമെന്ന് സമരക്കാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റടക്കം സമരത്തിലുണ്ട്. കടൽക്ഷോഭവുമായി ബന്ധപ്പെട്ട് കളക്ടർ വിളിച്ച അടിയന്തര യോഗത്തിലും തീരുമാനം ഉണ്ടായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹസീന അബ്ദുൽ സലാം വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് കുടിവെള്ള പ്രശ്നവും രൂക്ഷമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com