പലസ്തീന്‍ വിമോചന മുദ്രാവാക്യം; യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ ഡീപോര്‍ട്ട് ചെയ്ത് യുഎഇ

ബിരുദം സ്വീകരിക്കാനുള്ള ചടങ്ങിനിടെയായിരുന്നു പരമ്പരാഗത പലസ്തീന്‍ കെഫിയ ധരിച്ചെത്തിയ വിദ്യാര്‍ത്ഥി പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്
പലസ്തീന്‍ വിമോചന മുദ്രാവാക്യം; യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയെ ഡീപോര്‍ട്ട് ചെയ്ത് യുഎഇ
Updated on

അബുദബി: പലസ്തീന്‍ വിമോചന മുദ്രാവാക്യം മുഴക്കിയ അബുദബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയെ യുഎഇ ഡീപോര്‍ട്ട് ചെയ്തു. മെയ് മാസത്തില്‍ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു വിദ്യാര്‍ത്ഥി പലസ്തീന്‍ വിമോചന മുദ്രാവാക്യം മുഴക്കിയത്. തന്റെ ബിരുദം സ്വീകരിക്കാനുള്ള ചടങ്ങിനിടെയായിരുന്നു പരമ്പരാഗത പലസ്തീന്‍ കഫിയ ധരിച്ചെത്തിയ വിദ്യാര്‍ത്ഥി പലസ്തീന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയത്.

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധത്തിലും നിലവിലുള്ള ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിലും യുഎഇ സ്വീകരിക്കുന്ന നിലപാടുകളുടെ പ്രതിഫലനമെന്ന നിലയിലാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. നേത്തെ പലസ്തീന്‍ സംഘര്‍ഷങ്ങളുടെ പേരില്‍ യുഎഇയില്‍ വലിയ പരസ്യപ്രതിഷേധങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസംഗത്തിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും യുഎഇയില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതത്തിലായ പലസ്തീന്‍ ജനതയ്ക്ക് യുഎഇ സഹായം നല്‍കിയിരുന്നു.

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനെതിരെ, പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസില്‍ നിരോധിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ തലസ്ഥാനത്ത് സാംസ്‌കാരിക പരിപാടികളില്‍ അടിച്ചമര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ടെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ കഫിയ ധരിക്കുന്നവരെ ഈ ഇവന്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയുന്നതായും റിപ്പോര്‍ട്ടുണ്ട്. ബിരുദദാനത്തിന് മുമ്പ് എല്ലാ 'സാംസ്‌കാരിക വസ്ത്രങ്ങളും', സ്‌കാര്‍ഫുകള്‍ ഉള്‍പ്പെടെ നിരോധിച്ചുകൊണ്ട് സര്‍വകലാശാല ഒരു ഇമെയില്‍ അയച്ചതായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ജാക്വലിന്‍ ഹെന്നക്കെ പറഞ്ഞതാായി എപിപി റിപ്പോര്‍ട്ട് ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com