
റിയാദ്: നാലാമത് ഹജ്ജ് സമ്മേളനവും പ്രദർശനവും ജനുവരി 13 മുതൽ 16 വരെ സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ജിദ്ദയിൽ നടക്കും. സൗദി പ്രസ് ഏജൻസിയാണ് വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാമുമായി സഹകരിച്ച് ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഹജ്ജ് സമ്മേളനവും പ്രദർശനവും സംഘടിപ്പിക്കുന്നത്.
തീർഥാടക സേവനങ്ങൾ മെച്ചപ്പെടുത്തുക, സേവന നവീകരണം, പ്രോത്സാഹനം, ഹജ്ജുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ സുതാര്യതയും മത്സരക്ഷമതയും വളർത്തുക എന്നിവയാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നത്. 87 രാജ്യങ്ങളിൽ നിന്നായി 250 സ്ഥാപനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, നയതന്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ, ഹജ്ജ് സേവന ദാതാക്കൾ, പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
47 പാനൽ ചർച്ചകൾ, 50 ശിൽപശാലകൾ, ഏറ്റവും പുതിയ ഹജ്ജ് സാങ്കേതികവിദ്യകളും സേവനങ്ങളും വിവരിക്കുന്ന 280 പ്രദർശകരുള്ള ഒരു പ്രത്യേക പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആഗോളവിധഗ്തരെ മന്ത്രാലയം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ hajjconfx.com സന്ദർശിച്ചാൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Jeddah to host hajj forum and expo in January