
ന്യൂഡൽഹി: ദുബായ് കിരീടവകാശിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ന് ഇന്ത്യയിലെത്തും. ഏപ്രിൽ 8,9 തീയതികളിലായി രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിൽ എത്തുന്നത്. കിരീടവകാശി എന്ന നിലയിൽ അദ്ദേഹം ആദ്യമായിട്ടാണ് ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്.
ഇന്ന് ഇന്ത്യയിലെത്തുന്ന കിരീടാവകാശി നരേന്ദ്ര മോദി ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും. ഡൽഹിയിൽ എത്തിയ ഉടൻ തന്നെ കിരീടാവകാശി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി അദ്ദേഹം കാര്യങ്ങൾ ചർച്ച ചെയ്യും. വ്യത്യസ്ത മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ശൈഖ് ഹംദാൻ ചർച്ച നടത്തും.
കഴിഞ്ഞ വർഷം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വൈബ്രാന്റ് ഗുജറാത്ത് പരിപാടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയിരുന്നു. ശേഷം തൊട്ടുപിന്നാലെയാണ് അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാനും ഇന്ത്യയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: Sheikh Hamdan Visit to india today