
യുഎഇയുടെയും രാജ്യത്തിലെ സ്ഥാപനങ്ങളുടെയും സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന തരത്തിൽ ഓൺലൈനിൽ പോസ്റ്റുകളോ ട്രോളുകളോ പങ്കുവെയ്ക്കരുതെന്ന് യുഎഇ അതോറിറ്റിയുടെ മുന്നറിയിപ്പ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അബുദാബി ജുഡീഷ്യൽ വകുപ്പാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.
രാജ്യത്തിന്റെയും സ്ഥാപനങ്ങളുടെയും സൽപ്പേരിന് ഓൺലൈനിൽ മോശം വരുത്തുന്ന രീതിയിൽ പെരുമാറിയാൽ ജയിൽ ശിക്ഷയും കനത്ത പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 5 ലക്ഷം ദിർഹം വരെ പിഴയും അഞ്ച് വർഷം വരെ തടവ് ശിക്ഷയും ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
രാജ്യത്തിന്റെയോ അതിന്റെ അധികാരികളുടെയോ സ്ഥാപനങ്ങളുടെയോ പ്രശസ്തി, അന്തസ്സ് അല്ലെങ്കിൽ പദവിയെ പരിഹസിക്കുകയോ ദോഷം ചെയ്യുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഒരു വെബ്സൈറ്റിലോ മറ്റെതേങ്കിലും സാങ്കേതിക മാർഗങ്ങളിലോടെയോ വാർത്തകൾ, മറ്റുവിവരങ്ങൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ, കിംവദന്തികൾ എന്നിവ പ്രസിദ്ധീകരിക്കുന്നവർക്കാണ് ശിക്ഷ ലഭിക്കുക.
2021 ലെ ഫെഡറൽ നിയമ നമ്പർ (34) ലെ ആർട്ടിക്കിൾ (25) പ്രകാരമായിരിക്കും നടപടി. നേരത്തെ ഏപ്രിൽ 12 ന് അബുദാബി പോലീസ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിച്ചുറപ്പിക്കണമെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന്റെ സഹിഷ്ണുതയ്ക്കും സഹവർത്തിത്വനയത്തിനും വിരുദ്ധമായ സാമൂഹിക വിരുദ്ധവും ധാർമ്മികമായി അധാർമികവുമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്നവർക്ക് വിവിധ വകുപ്പുകളിലായി 10 ലക്ഷം ദിർഹം വരെ പിഴയും തടവും നേരിടേണ്ടിവരുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
Content Highlights: UAE warns of Dh500,000 fine and 5 years in prison for sharing false information while using social media