ഫാഷന്‍ ലോകവും പുരുഷകേന്ദ്രീകൃതം; നേതൃസ്ഥാനങ്ങളിലെത്തുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഏറെ

പ്രശസ്ത ഫാഷന്‍ പരിശീലകയും മോഡലും അഭിനേത്രിയുമായ കൊഞ്ചിത ജോണ്‍

ഷെറിങ് പവിത്രൻ
1 min read|08 Mar 2025, 01:13 pm
dot image

ടലിന്റെ പരപ്പിനേയും സൗന്ദര്യത്തേയും ഉയര്‍ത്തിക്കാട്ടുന്ന കടല്‍ ചിപ്പികളെക്കുറിച്ച് കേട്ടിട്ടില്ലേ. എന്തൊരു ഭംഗിയാണതിന്. സമുദ്രത്തിന്റെ നീലനിറത്തെ പ്രതിഫലിപ്പിച്ച് ചുറ്റുമുള്ളതിലെല്ലാം അതങ്ങനെ പ്രകാശം പരത്തി നില്‍ക്കും. അതുപോലൊരു സ്ത്രീയെയാണ് ഈ വനിതാ ദിനത്തില്‍ പരിചയപ്പെടുത്താന്‍ പോകുന്നത്. കൊഞ്ചിത ജോണ്‍. മോഡലും അഭിനേത്രിയും, ഫാഷന്‍ പരിശീലകയും നര്‍ത്തകിയും ഒക്കെയാണ് ഈ വനിതാ രത്‌നം. ആത്മവിശ്വാസത്തോടെ കരിയര്‍ കെട്ടിപ്പടുക്കാന്‍ ധാരാളം പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാവുകയാണ് കൊഞ്ചിത. വര്‍ഷങ്ങളായി മോഡലിംഗിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കൊഞ്ചിത തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ഫാഷന്‍ രംഗത്തേക്കുള്ള യാത്ര എവിടെനിന്നാണ് ആരംഭിച്ചത്?

2014 ല്‍ മിസ്സ് കേരള ഫസ്റ്റ് റണ്ണറപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ നിമിഷമാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആ വിജയത്തിലൂടെയാണ് അഭിനയം, മോഡലിംഗ് എന്നിവയുടെ ലോകത്തേക്ക് കടന്നുവരാനായത്. സര്‍ഗ്ഗാത്മകതയും അനന്തവുമായ സാധ്യതകള്‍ നിറഞ്ഞ മനോഹരമായ ഒരു ലോകമാണിത്. പത്ത് വര്‍ഷത്തെ ആ യാത്രയിലാണ് ഇന്നത്തെ ഞാന്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതും.

കരിയറായി തിരഞ്ഞെടുത്തതും ഈ മേഖല തന്നെയാണല്ലോ?

ഒരു കലാകാരി എന്ന നിലയില്‍ കരിയര്‍ ആരംഭിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ശരിയായ അവസരങ്ങളിലേക്ക് എത്താനുളള ഏറ്റവും നല്ല മാര്‍ഗം സൗന്ദര്യമത്സരങ്ങളിലൂടെയായിരുന്നു. അ്ങ്ങനെയാണ് ഞാന്‍ മോഡലിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. മോഡലിംഗ്, എനിക്ക് പഠിക്കാനും വളരാനും ഒരു മാര്‍ഗമാണ് നല്‍കിയത്. അതിലൂടെ സ്വയം കണ്ടെത്താനും ക്രിയേറ്റീവായ പല കാര്യങ്ങള്‍ ചെയ്യാനും സാധിച്ചു. ഫാഷന്റെ ലോകത്തേക്ക് പോകാന്‍ എനിക്ക് അനുയോജ്യമായ പ്ലാറ്റ്‌ഫോമിനോടൊപ്പം എന്റെ കലാപരമായ കഴിവുകളെ വഴിയിലൂടെ സഞ്ചരിക്കാനും ഇപ്പോള്‍ എനിക്ക് സാധിക്കുന്നു.

'കൊഞ്ചിത' എന്ന പേര് വളരെ വ്യത്യസ്തമാണല്ലോ?

എന്റെ പേരില്‍ ഞാന്‍ തീര്‍ച്ചയായും അഭിമാനിക്കുന്നു. എന്റെ മാതാപിതാക്കളാണ് ഇങ്ങനെയൊരു പേര് തിരഞ്ഞെടുത്തത്. ഈ പേരിലൂടെയാണ് ഞാന്‍ വ്യത്യസ്തയാകുന്നതും. 'കൊഞ്ചിത' എന്നാല്‍' കടല്‍ചിപ്പി ' എന്നാണ് അര്‍ഥം, അത് സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നു. കടലിന്റെ മനോഹാരിതയും പരപ്പും മൂല്യവുമെല്ലാമാണ് ഇത് എടുത്തുകാട്ടുന്നത്. അങ്ങനെയായിരിക്കും മാതാപിതാക്കള്‍ എന്നെ കണ്ടിട്ടുണ്ടാവുക. എന്റെ ജീവിതം എത്രത്തോളം യുണീക് ആണെന്ന് ഈ പേര് എന്നെ ഓര്‍മിപ്പിക്കുന്നു .

പഠനത്തിന് ശേഷമാണോ മോഡലിംഗിലേക്ക് തിരിഞ്ഞത്?

'അതെ, എന്റെ ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് ഞാന്‍ മോഡലിംഗിലേക്ക് കടക്കുന്നത്. പക്ഷേ അത് പെട്ടെന്ന് നടന്ന പരിവര്‍ത്തനമായിരുന്നില്ല.ബിസിനസ് മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഞാന്‍ എംകോം ചെയ്തു. അതിനൊപ്പംതന്നെ ഞാന്‍ മോഡലിംഗ് രംഗത്തേക്കും ഇറങ്ങി. അത് വെല്ലുവിളിയായിരുന്നു, പക്ഷേ മോഡലിംഗ് ലോകത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിച്ചു. റാമ്പ് മോഡലിംഗ്, പ്രിന്റ് ഷൂട്ടുകള്‍, പരസ്യങ്ങള്‍ ഇവയിലൊക്കെ പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അത് പഠനത്തോടൊപ്പം ഫാഷന്‍ രംഗത്തും എന്റെ കരിയര്‍ നിര്‍മ്മിക്കാന്‍ എന്നെ സഹായിച്ചു.

കരിയറിലെ ആദ്യത്തെ ഇവന്റ് ഓര്‍മയുണ്ടോ?

തീര്‍ച്ചയായും. 2014 ല്‍ മിസ്സ് കേരള ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടം നേടിയപ്പോള്‍ എന്നെ ഒരു ടെലിവിഷന്‍ ചാനലിന്‍റെ അതിഥിയായി ക്ഷണിച്ചു. അത് അവിശ്വസനീയമായ അനുഭവമായിരുന്നു, കരിയറിലെ ഒരു സുപ്രധാന നിമിഷമായിരുന്നു അത്. കാരണം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഞാന്‍ ആദ്യമായി നിന്ന നിമിഷമായിരുന്നു.

എന്തൊക്കെ അംഗീകാരങ്ങളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്?

ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ യാത്രയിലുടനീളം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മിസ്സ് കേരള 2014 ഫസ്റ്റ് റണ്ണറപ്പ് , മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബോഡി പെര്‍ഫെക്ട് എന്നീ സബ് ടൈറ്റിലുകള്‍. പിന്നീട്, 2019 ല്‍ മിസ്സ് സൗത്ത് ഇന്ത്യയിലെ ടോപ്പ് 6 ല്‍ മിസ് ക്വീന്‍ കേരള കിരീടം നേടി , അതോടൊപ്പം മിസ് റാമ്പ് വോക്ക് സബ്‌ടൈറ്റിലും ലഭിച്ചു. മിസ്സ് ക്വീന്‍ ഓഫ് ഇന്ത്യ മത്സരത്തില്‍ അതേ വര്‍ഷം ടോപ്പ് 10 ല്‍ ഒരാളാവാനും മിസ് റാംപ് വാക്ക് സബ്‌ടൈറ്റിലും ലഭിച്ചു. അതോടൊപ്പം കേരളത്തിലെ പല ഉന്നത കോളജുകളിലും ഫാഷന്‍ ഷോ കളുടെ ജഡ്ജായി ക്ഷണം കിട്ടി. പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി നിരവധി പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഫാഷനും മത്സരത്തോടുള്ള എന്റെ അഭിനിവേശവുമാണ് പിന്നീട് എന്നെ ഫാഷന്‍ ട്രെയിനറുടെ റോളിലേക്ക് നയിച്ചത്.

ഇപ്പോള്‍ കൊഞ്ചിത അറിയപ്പെടുന്ന ഫാഷന്‍ ട്രെയിനര്‍ കൂടിയാണ്? റാംപ് വോക്കിംഗില്‍ നിന്ന് പുതിയ ഒരു ചുവടുവയ്പ്പാണല്ലോ അത്?

ഒരു വലിയ ഇംപാക്ട് ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്താണ് ഒരു മോഡലില്‍ നിന്നും ട്രെയിനര്‍ എന്ന റോളിലേക്ക് മാറാന്‍ തീരുമാനിച്ചത് . അര്‍ത്ഥവത്തായ രീതിയില്‍ സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. ആത്മവിശ്വാസം ഉയര്‍ത്തി ആളുകളെ സഹായിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. ആ തിരിച്ചറിവ് എന്നെ പരിശീലകയുടെയും

മോഡലിംഗ് കോറിയാഗ്രാഫറുടെ റോളിലേക്കുമെത്തിച്ചു. ഈ ഘട്ടത്തില്‍, ഫാഷന്‍ രംഗത്തെ അതികായരായ അജിത് രവി സാറിനും ജെബിത മാഡത്തിനും ഒപ്പം പ്രവര്‍ത്തിക്കാനായതും അവര്‍ നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എന്റെ കരിയറിനെ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. പെഗാസസ് ഇവന്റ്‌സില്‍ പേജന്റ് കോച്ചായി അവര്‍ എന്നെ ഉള്‍പ്പെടുത്തിയത് കരിയറില്‍ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. വര്‍ഷങ്ങള്‍ക്കുശേഷം ഇമേജ് കണ്‍സള്‍ട്ടന്റ് , മൂവ്‌മെന്റ് ഡയറക്ടര്‍ ഒക്കെയായി മാറി. 'ഫ്‌ളോ വിത്ത് ഫെമിനൈന്‍ ആര്‍ട്ട്‌സ് 'എന്ന സംഘടനയുടെ സ്ഥാപകകൂടിയാണ് ഞാന്‍. മത്സരാര്‍ഥികളെ അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് അവരുടെ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക എന്നതാണ് ഫ്‌ളോ വിത്ത് ഫെമിനൈല്‍ ആര്‍ട്ട്‌സിന്റെ ലക്ഷ്യം.

കരിയറിലെ ഏറ്റവും നല്ല നിമിഷമായി മനസിലേക്ക് ഓടിയെത്തുന്ന കാര്യം എന്താണ്?

കരിയറിലെ ഓരോ നിമിഷത്തിനും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. കാരണം പലതരം കഴിവുകളുള്ള ആളുകളെ കണ്ടുമുട്ടാനും അവരുടെ യാത്രകള്‍ക്ക് സംഭാവന നല്‍കുന്നതിനും എന്റെ ജോലി എനിക്ക് സവിശേഷമായ അവസരം നല്‍കുന്നു. എന്നിരുന്നാലും, എനിക്ക് ഏറ്റവും മികച്ച കാര്യമായി തോന്നുന്നത് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി 'പെഗാസസ് ഇവന്റു'കള്‍ വഴി എനിക്ക് മത്സരാര്‍ത്ഥികളെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചതാണ്. ഇത് ഒരു നാഴികക്കല്ലായിരുന്നു, ഒരു പരിശീലക എന്ന നിലയില്‍ മാത്രമല്ല, പലയിടങ്ങളില്‍ നിന്നുളള ആളുകളുമായി എന്റെ അറിവുകള്‍ പങ്കിടാന്‍ കഴിഞ്ഞു.

ഒരു നര്‍ത്തകി കൂടിയാണല്ലോ? നൃത്തം എങ്ങനെയാണ് സ്വാധീനിക്കുന്നത്?

ഭരതനാട്യം പരിശീലിക്കാന്‍ തുടങ്ങിയത് എന്റെ വ്യക്തി ജീവിതത്തിലും മോഡലിംഗ് കരിയറിലും വലിയ സ്വാധീനം ചെലുത്തി. നൃത്തത്തിലൂടെ ശരീരവും മനസ്സും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം എന്താണെന്നും ഞാന്‍ മനസിലാക്കി. വാക്കുകളില്ലാതെ വികാരങ്ങളിലൂടെ ആശയവിനിമയം നടത്താമെന്നും കൃത്യതയോടെ എന്റെ ശരീരത്തെ നിയന്ത്രിക്കാനും ഇത് എന്നെ പഠിപ്പിച്ചു. കൂടാതെ, എന്റെ സംസ്‌കാരത്തിലേക്കും പാരമ്പര്യത്തിലേക്കും ഇറങ്ങിച്ചെല്ലാനും നൃത്തം എന്നെ സഹായിച്ചു.

ധാരാളം ബുക്കുകള്‍ വായിക്കുകയും യാത്രകള്‍ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഒരു സ്ത്രീക്ക് എങ്ങനെയെല്ലാം അവളുടെ സന്തോഷം കണ്ടെത്താനാകും എന്നാണ് കൊഞ്ചിതയ്ക്ക് തോന്നുന്നത്?

'ഒരു സ്ത്രീയുടെ സന്തോഷം അവള്‍ സ്വയം മനസിലാക്കുന്നതിലൂടെയും ചുറ്റുമുളള ലോകത്തെക്കുറിച്ചുള്ള അറിവും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.പുസ്തകങ്ങളും എന്റെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. കാഴ്ചപ്പാടുകള്‍ മാറ്റാന്‍ എന്നെ സഹായിച്ചത് പുസ്തകങ്ങളാണ്. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെയും അതിന്റെ സൗന്ദര്യത്തെയും ഗ്രഹിക്കാന്‍ പുസ്തകങ്ങള്‍ സഹായിക്കുന്നു. യാത്രയും അതുപോലെ തന്നെ. വ്യത്യസ്ത സംസ്‌കാരങ്ങള്‍, ജീവിതരീതി, എന്നിവയെ ഒക്കെ കാണാനും മനസിലാക്കാനും സാധിക്കുന്നു എന്ന് മാത്രമല്ല , മാത്രമല്ല ലോകത്തെ കുറിച്ച് വിശാലമായി വീക്ഷണം നല്‍കാനും യാത്രകൊണ്ട് കഴിയാറുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, അറിവ്, സ്വയം അവബോധം, ജീവിത വെല്ലുവിളികള്‍ നേരിടാനുള്ള കഴിവ് എന്നിവയിലെ ശാക്തീകരണത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഫാഷന്‍ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

ഫാഷന്‍ വ്യവസായത്തില്‍ സമീപ വര്‍ഷങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രത്യേകിച്ച് മോഡലുകള്‍ക്കുള്ള വളര്‍ച്ചാ അവസരങ്ങളുടെ കാര്യത്തില്‍. പക്ഷേ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും അഭിനേതാക്കള്‍ക്കും കൂടുതല്‍ പ്രതിഫലം നല്‍കപ്പെടുമ്പോള്‍, വര്‍ഷങ്ങളുടെ അനുഭവമുള്ള മോഡലുകള്‍ക്ക് പലപ്പോഴും പ്രതിഫലം കുറച്ചാണ് നല്‍കാറുള്ളത്. ഇത് അസമത്വം ഉയര്‍ത്തിക്കാട്ടുന്നു. ഒരു മോഡലായിത്തന്നെ മുന്നോട്ട് പോവുക എന്നത് എളുപ്പമല്ല. മറ്റ് ജോലികള്‍ക്കൊപ്പം അതും മുന്നോട്ട് കൊണ്ടുപോകുന്നതാണ് നല്ലത്. ഫാഷന്റെ ലോകം മാറിയതുകൊണ്ടുതന്നെ കൂടുതല്‍ അവസരങ്ങള്‍ ഉണ്ട് എന്നതാണ് പോസിറ്റീവായ കാര്യം.

കേരളത്തിലെ മോഡലിംഗ് ഇന്‍ഡസ്ട്രി എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

കേരളത്തിലെ മോഡലിംഗ് വ്യവസായം നിരവധി തരത്തില്‍ വ്യത്യസ്തമാണ്. ആഗോള ഫാഷന്‍ തലസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഫോക്കസ് പലപ്പോഴും ഉയര്‍ന്ന ഫാഷനിലും റണ്‍വേ ഷോകളിലും ആയിരിക്കുമ്പോള്‍ കേരളത്തിന്റെ മോഡലിംഗ് രംഗം ആഭരണങ്ങള്‍, തുണിത്തരം, മിതമായ റാമ്പ് ഷോകള്‍ എന്നിവയാണ്. ഇവിടുത്തെ വ്യവസായം പ്രാദേശിക പാരമ്പര്യങ്ങളെയും സാംസ്‌കാരിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു,

വര്‍ഷങ്ങളായി ഈ രംഗത്തുണ്ട് . എപ്പോഴെങ്കിലുമൊക്കെ സ്ത്രീകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഇടമായി തോന്നിയിട്ടുണ്ടോ ?

അതെ, ഫാഷന്‍ രംഗത്ത് നില്‍ക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍, യാത്ര തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞതാണ്. ഫാഷന്‍ ലോകവും പുരുഷകേന്ദ്രീകൃതമാണ്. പ്രത്യേകിച്ചും ഒരു മോഡലില്‍ നിന്ന് ഒരു പേജന്‍ഡ് കോച്ച്, ഇമേജ് കണ്‍സള്‍ട്ടന്റ് വരെ പരിവര്‍ത്തനം ചെയ്തത് വളരെ കഷ്ടപ്പെട്ടിട്ടാണ്. പലപ്പോഴും സ്ത്രീകള്‍ നേതൃത്വ സ്ഥാനങ്ങളിലെത്തുമ്പോള്‍ അവിടെ പ്രതിബന്ധങ്ങള്‍ ഉണ്ടാകുന്നുണ്ട്. 2014-ല്‍ എന്റെ കരിയര്‍ ആരംഭിച്ചതെങ്കിലും എന്നെത്തന്നെ അടയാളപ്പെടുത്താനന്‍ വര്‍ഷങ്ങളെടുത്തു.

മറ്റ് മോഡലിംഗ് പരിശീലകരില്‍ നിന്ന് കൊഞ്ചിതയെ വ്യത്യസ്തയാക്കുന്നത് എന്താണ്?

ഒരു മോഡലിംഗ് പരിശീലകയെന്ന നിലയില്‍ എന്റെയടുത്ത് എത്തുന്ന വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും പോസിറ്റീവ് മനോഭാവവും വളര്‍ത്താന്‍ എനിക്ക് കഴിയുന്നുണ്ട്. ഒരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായതിനാല്‍ ഇത് സ്വന്തം ശരീരവുമായി ആഴത്തിലുള്ള കണക്ഷന്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ഈ സമീപനം വിദ്യാര്‍ഥികളെ ട്രെയിന്‍ ചെയ്യുമ്പോള്‍ സഹായകമാകാറുണ്ട്.ഇതാണ് മറ്റ് പരിശീലകരില്‍ നിന്ന് എന്നെ വേര്‍തിരിക്കുന്നതെന്ന് തോന്നുന്നു.

മാതാപിതാക്കളെക്കുറിച്ചും നാടിനെക്കുറിച്ചും അവിടുത്തെ വിശേഷങ്ങളെക്കുറിച്ചും പറയൂ?

യഥാര്‍ത്ഥത്തില്‍ തൃശൂരുകാരിയാണ് ഞാന്‍. പക്ഷേ വളര്‍ന്നതൊക്കെ മഹാരാഷ്ട്രയിലാണ്. നിലവില്‍ കൊച്ചിയിലാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ എന്റെ യാത്രയിലുടനീളം നിരന്തരമായ പിന്തുണ നല്‍കിയിട്ടുണ്ട്. കലയോടുള്ള എന്റെ അഭിനിവേശത്തെ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കുകയും എന്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന, എന്റെ നേട്ടങ്ങളില്‍ അഭിമാനം കൊളളുന്ന മാതാപിതാക്കള്‍ തന്നെയാണവര്‍.

പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ടല്ലോ, ആ അവസരങ്ങള്‍ എങ്ങനെയാണ് വരുന്നത്?

ഓഡിഷനുകളില്‍ പങ്കെടുക്കുകവഴിയാണ് പരസ്യങ്ങളില്‍ എന്റെ കരിയര്‍ ആരംഭിച്ചത്. സൗന്ദര്യമത്സരങ്ങളില്‍ നിന്ന് അംഗീകാരങ്ങള്‍ നേടിയതും പരസ്യചിത്രങ്ങളിലേക്കെത്താന്‍ വഴിതെളിച്ചു.

അഭിനയത്തില്‍ താല്‍പ്പര്യമുണ്ടോ?

അതെ, എനിക്ക് അഭിനയത്തില്‍ താല്‍പ്പര്യമുണ്ട്. സോണി ലൈവിലെ വരാനിരിക്കുന്ന വെബ് സീരീസ് അടുത്തിടെ പൂര്‍ത്തിയാക്കി. ഒരുപാട് കഴിവുകളുള്ള അഭിനേതാക്കളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് അഭിമാനമായി തോന്നുന്നു. അതൊരു വലിയ അനുഭവമായിരുന്നു.

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരാണ്?

എന്റെ ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി തീര്‍ച്ചയായും എന്റെ അമ്മയാണ്. ഇന്ന് കാണുന്ന സ്ത്രീയിലേക്ക് എന്നെ രൂപപ്പെടുത്തിയത് അമ്മയാണ്. അമ്മ വളരെ വ്യത്യസ്തയാണ്. അമ്മയുടെ അചഞ്ചലമായ പിന്തുണയും ജ്ഞാനവും എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും എന്നെ പ്രചോദിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Content Highlights :Famous fashion trainer, model and actress Konchita John

dot image
To advertise here,contact us
dot image