![search icon](https://www.reporterlive.com/assets/images/icons/search.png)
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ തുകയുടെ രണ്ടു ഗഡുക്കൾ ഈ സാമ്പത്തിക വർഷം തന്നെ നൽകും. 1900 കോടി രൂപയാണ് ഈ വർഷം നൽകുക.
ഡിഎ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. സർവീസ് പെൻഷൻ പരിഷ്‌ക്കരണത്തിന്റെ കുടിശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാരുടെ ഭവന വായ്പ പദ്ധതിയും ശക്തിപ്പെടുത്തും. ഈ വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ് നൽകും. ഇതിനായി 50 കോടി രൂപയാണ് വകയിരുത്തിയത്. കടുത്ത സാമ്പത്തിക ഞെരുക്കത്തെ അതിജീവിച്ചാണ് സർക്കാർ എത്തുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.
കേന്ദ്രസർക്കാർ നികുതി വിഹിതം കുറച്ചതും കടം വാങ്ങാനുള്ള അവകാശം വെട്ടികുറച്ചതുമാണ് സംസ്ഥാനം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കും കുടിശ്ശിക വരാനുള്ള കാരണമായതെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ജീവനക്കാർ ഇത് മനസിലാക്കി സർക്കാരിന് ഒപ്പം നിന്നെന്നും ധനമന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 8293 സ്ഥിരം നിയമനങ്ങളും 34859 താൽക്കാലിക നിയമനങ്ങളും ഉൾപ്പെടെ 43152 പേർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നൽകിയതായും ധനമന്ത്രി പറഞ്ഞു. വിവിധ ക്ഷേമനിധി ബോർഡുകൾ വഴി തൊഴിലാളികൾക്കും അവരുടെ കുടുബങ്ങൾക്കും ഇതുവരെ 2764.37 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകിയെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.
സംസ്ഥാനത്തെ ദിവസവേതന കരാർ ജീവനക്കാരുടെ വേതനം 5 ശതമാനം വർദ്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാന പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത/ക്ഷാമാശ്വാസം എന്നിവയുടെ ഒരു ഘഡു 2025 ഏപ്രിൽ മാസം നൽകും.
സർക്കാർ ജീവനക്കാരും പെൻഷൻകാരുമായി 11 ലക്ഷത്തോളം പേർ അംഗങ്ങളായിട്ടുള്ള മെഡിസെപ്പ് പദ്ധതിയിലൂടെ 30 ലക്ഷത്തോളം പേർക്ക് പണരഹിത ചികിത്സ നൽകുന്നതായും ഇതുവരെ 8.79 ലക്ഷം ക്ലെയിമുകളുമായി 1668 കോടി രൂപ നൽകിയതായും ഇതിൽ 1564 കോടി രൂപ സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് വേണ്ടിയാണ് അനുവദിച്ചെതെന്നും ധനമന്ത്രി പറഞ്ഞു. ഈ പദ്ധതി തുടരുന്നതിനായി ഇഷൂറൻസ് കമ്പനികളുമായും ജീവനക്കാരുമായും ചർച്ച ചെയ്ത് തീരുമാനം എടുക്കും.
Content Highlights: Kerala Budget 2025 More benefits for government employees loan waiver and salary revision