ബോയിങ് സ്റ്റാർലൈനർ ദൗത്യം മാറ്റിവച്ചു; സുനിതാ വില്യംസിന്റെ ബഹിരാകാശയാത്ര വീണ്ടും മുടങ്ങി

തകരാർ പരിഹരിക്കാൻ മതിയായ സമയമില്ലെന്നും വിക്ഷേപണം മാറ്റിവെക്കുകയാണെന്നും നാസ അറിയിച്ചു.
ബോയിങ് സ്റ്റാർലൈനർ ദൗത്യം മാറ്റിവച്ചു; സുനിതാ വില്യംസിന്റെ ബഹിരാകാശയാത്ര വീണ്ടും  മുടങ്ങി
Updated on

വാഷിങ്ടൺ: ഇന്ത്യന്‍ വംശജ സുനിത വില്ല്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മുടങ്ങി. ബോയിംഗ് സ്റ്റാർലൈനർ കുതിച്ചുയരാൻ മൂന്ന് മിനിറ്റും അമ്പത്തിയൊന്ന് സെക്കൻഡ് മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റിവെച്ചത്. തകരാർ പരിഹരിക്കാൻ മതിയായ സമയമില്ലെന്നും വിക്ഷേപണം മാറ്റിവെക്കുകയാണെന്നും നാസ അറിയിച്ചു.

ബുച്ച് വിൽമോറും സുനിത വില്ല്യംസും ബഹിരാകാശ യാത്രക്കായി പേടകത്തിൽ പ്രവേശിച്ചിരുന്നു. യുഎസിലെ ഫ്‌ളോറിഡയിൽ നിന്ന് ശനിയാഴ്ച്ച പത്ത് മണിക്ക് അറ്റ്‌ലസ് വി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപണം നടത്താനിരിക്കെയാണ് ലിഫ്റ്റ് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് ദൗത്യം മാറ്റിവെച്ചത്. ബോയിങ്‌ സ്റ്റാർലൈനിന്റെ രണ്ടാമത്തെ വിക്ഷേപണമാണ് മിനിറ്റുകൾക്ക് മുമ്പ് മാറ്റി വെയ്ക്കുന്നത്. ബുച്ച് വിൽമോറും സുനിത വില്ല്യംസും സുരക്ഷിതരാണ്. ഇരുവരും പുറത്തുകടന്ന് കെന്നഡി സ്‌പേസ് സെൻ്ററിലെ ക്രൂ ക്വാർട്ടേഴ്സിലേക്ക് മടങ്ങി. അടുത്ത ശ്രമത്തിന് 24 മണിക്കൂറെങ്കിലും വേണമെന്നാണ് നാസ കണക്കാക്കുന്നത്. പുതിയ ലിഫ്റ്റ് ഓഫ് സമയം പ്രഖ്യാപിച്ചിട്ടില്ല. ഗ്രൗണ്ട് ലോഞ്ച് സീക്വൻസറി കമ്പ്യൂട്ടറാണ് ബോയിങ് സ്റ്റാർലൈനറിന്റെ സാങ്കേതിക തകരാർ കണ്ടെത്തിയത്.

ഇതിന് മുമ്പ് മെയ് ഏഴിന് നടത്താനിരുന്ന ശ്രമം സാങ്കേതിക തകരാർ മൂലം വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാറ്റിവച്ചിരുന്നു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു. ആദ്യമായാണ് സ്റ്റാര്‍ ലൈനര്‍ മനുഷ്യരുമായി ഒരു പരീക്ഷണ യാത്രയ്ക്ക് ഒരുങ്ങുന്നത്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്നുളള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നല്‍കിയിരുന്നത് ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് എന്നാണ്. ലോകമെമ്പാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്കന്‍ ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്പനി.

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു അന്ന് നിശ്ചയിച്ചിരുന്നത്. 2006 ഡിസംബര്‍ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്. തുടര്‍ന്ന് 2012ല്‍ അവര്‍ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവര്‍ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്. ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂര്‍ 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡും സുനിതക്ക് സ്വന്തമാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസാനില്‍ ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.

1998 ജൂണ്‍ മാസത്തില്‍ സുനിത വില്യംസ് നാസയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ആഗസ്റ്റ് മാസത്തില്‍ പരിശീലനം തുടങ്ങുകയും ചെയ്തു. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. ഇപ്പോള്‍ 58 വയസ്സുള്ള സുനിതയുടെ ആദ്യ ബഹിരാകാശയാത്ര അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലക്കായിരുന്നു. 2007 ജൂണ്‍ 22 വരെ അവര്‍ അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012ല്‍ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ അവര്‍ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. സുനിതയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്തുനടന്ന വനിത.

Related Stories

No stories found.
logo
Reporter Live
www.reporterlive.com