ചൈനയിൽ നിന്ന് മോദിക്ക് ആശംസയെത്തി; പക്ഷേ 2019 ൽ നിന്ന് ഏറെ വ്യത്യസ്തം

മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ജൂൺ 11നായിരുന്നു ചൈനയുടെ ആശംസയെത്തിയത്
ചൈനയിൽ നിന്ന് മോദിക്ക് ആശംസയെത്തി; പക്ഷേ 2019 ൽ നിന്ന് ഏറെ വ്യത്യസ്തം
Updated on

ഡൽഹി: അഞ്ച് വർഷം മുമ്പ് രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം ആശംസകളറിയിച്ചത് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആയിരുന്നു. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം 2024ലെ മോദി വിജയത്തിൽ ചൈനയിൽ നിന്ന് സന്ദേശമെത്തിയത് ഏറെ വൈകിയാണ്. ഷി ജിൻപിങ്ങിന് പകരം ആശംസകളറിയിച്ചത് പ്രധാനമന്ത്രി ലീ ക്വിയാങ് ആണ്. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷം ജൂൺ 11 നായിരുന്നു ചൈനയുടെ ആശംസയെത്തിയത്. പോയ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യമാണെന്നതും പ്രസക്തമാണ്. ചൈന-ഇന്ത്യ ബന്ധം സുസ്ഥിരമാകുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിന് മാത്രമല്ല, മേഖലയ്ക്കും ആഗോളതലത്തിലും ഊർജം പകരുന്നുവെന്ന് ലീ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് സന്ദേശമെത്തിയത്. ചൈനയുടെ ഭരണചക്രം തിരിക്കുന്നതിൽ ഷി ജിൻപിങ്ങിന് ശേഷം രണ്ടാമനാണ് ലീ. പാകിസ്താന്‍ ഇന്ത്യയെ ആശംസിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇന്ത്യയിലെ നേതാവിനെ തിരഞ്ഞെടുക്കുന്നത് അവിടുത്തെ പൌരന്മാരാണെന്ന ഒഴുക്കൻ മറുപടിയാണ് ആശംസകളറിയാക്കാത്തതിന് പാക് നേതൃത്വം നൽകിയത്. എന്നാൽ ബം​ഗ്ലാദേശ്, മാലദ്വീപ് അടക്കമുള്ള വിവിധ രാജ്യങ്ങളുടെ നേതാക്കൾ നരേന്ദ്രമോദി സ‍ർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു. ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു തുടങ്ങിയവർ ചടങ്ങിന് സാക്ഷികളായി.

72 പേരാണ് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 30 പേർക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചു. അഞ്ച് പേർ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിമാരായി. സത്യപ്രതിജഞ ചെയ്തവരിൽ 39 പേരും കേന്ദ്രമന്ത്രിമാരായിരുന്നവരാണ്. മന്ത്രിസഭയിൽ 24 സംസ്ഥാനങ്ങളിൽ നിന്നുള്ളവ‍ർക്ക് പ്രാതിനിധ്യം ലഭിച്ചു. 43 മന്ത്രിമാർ മൂന്നോ അതിലധികമോ തവണ എംപിമാരായവരാണ്. രണ്ടാം മോദി സർക്കാരിൽ പ്രധാന വകുപ്പുകൾ കൈകര്യം ചെയ്തിരുന്നവർ പുതിയ മന്ത്രിസഭയിലുമുണ്ട്.

2019 ൽ നിന്ന് വിഭിന്നമായി സഖ്യമന്ത്രിസഭയാണ് ഇത്തവണ അധികാരത്തിലേറിയിരിക്കുന്നത്‌. ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് തൂക്കുമന്ത്രിസഭ അധികാരത്തിലേറുന്നത്. കേരളത്തിൽ നിന്ന് സുരേഷ് ​ഗോപി, ജോ‍ർജ് കുര്യൻ എന്നിവരും സഹമന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു. ഒമ്പത് പുതുമുഖങ്ങളാണ് മൂന്നാം മോദി സ‍ർക്കാരിന്റെ മന്ത്രിസഭയിലുള്ളവരാണ്. 10 പേ‍ർ എസ് സി വിഭാ​ഗത്തിൽ നിന്നുള്ളവരും അഞ്ച് പേർ എസ് ടി വിഭാ​ഗങ്ങളിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിലുള്ള പ്രമുഖ‍ർ ചടങ്ങിനെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com