ലാഹോർ: പാകിസ്താനിൽ പുതുതായി പുറത്ത് വന്ന സാമ്പത്തിക സർവ്വേ പ്രകാരം രാജ്യത്ത് കഴുതകളുടെ എണ്ണം ഒരു ലക്ഷത്തോളം വർധിച്ചതായി റിപ്പോർട്ട്. ലോകത്ത് ഏറ്റവും കൂടുതൽ കഴുതകളുള്ള രാജ്യങ്ങളിൽ മൂന്നാമതുള്ള പാകിസ്താൻ ചൈനയിലേക്ക് ഇവയുടെ കയറ്റുമതിയിലൂടെ ലക്ഷ്യം വെക്കുന്നത് ദശലക്ഷകണക്കിന് രൂപയുടെ സമ്പാദ്യമാണ്. പാക്കിസ്താൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് ചൊവ്വാഴ്ചയാണ് 2023-24 വർഷത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 2019-2020 ൽ 5.5 ദശലക്ഷവും, 2020-21ൽ 5.6 ദശലക്ഷവും, 2021-22ൽ 5.7 ദശലക്ഷവും 2022-23ൽ 5.8 ദശലക്ഷവും 2023-24 5.9 ദശലക്ഷവുമാണ് പാകിസ്താനിലെ ആകെ കഴുതകളുടെ എണ്ണം.
മൃഗസംരക്ഷണം പാകിസ്താന്‍റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ മൂലക്കല്ലാണെന്നും 8 ദശലക്ഷത്തിലധികം ഗ്രാമീണ കുടുംബങ്ങൾ കന്നുകാലി വളർത്തലിലൂടെയാണ് ഉപജീവനം നടത്തുന്നത് എന്നും സർവ്വേ പറയുന്നു. അതേ സമയം 2023-24 കാലയളവിൽ ജിഡിപിയിൽ ചെറുതല്ലാത്ത ഇടിവ് ഉണ്ടായതായും പാകിസ്താൻ പറഞ്ഞു. പ്രധാനമായും വ്യവസായ-സേവന മേഖലകളിലെ മോശം പ്രകടനമാണ് ജിഡിപി 2.8 ശതമാനത്തിലേക്ക് താഴ്ന്നത്. അതേ സമയം കാർഷിക മേഖലയിൽ 6.25 ശതമാനത്തിന്റെ വളർച്ച ഉണ്ടായിട്ടുണ്ട് എന്നും ഔറംഗസേബ് പറഞ്ഞു.