ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കാൻ പാക് സർക്കാർ; കുറ്റം രാജ്യദ്രോഹം

രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നതാണ് നിരോധനത്തിനുള്ള കാരണം
ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കാൻ പാക് സർക്കാർ; കുറ്റം രാജ്യദ്രോഹം
Updated on

ഇസ്ലാമബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫിനെ നിരോധിക്കാനൊരുങ്ങി പാകിസ്താൻ സർക്കാർ. വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ ആണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നതാണ് നിരോധനത്തിനുള്ള കാരണം. അമേരിക്കയിൽ പാസാക്കിയ പ്രമേയം, മെയ് മാസത്തിലെ കലാപം, വിദേശ ഫണ്ടിംഗ് കേസ് എന്നിവയിൽ പാർട്ടിക്ക് നേരിട്ട് പങ്കുള്ളതായി തെളിഞ്ഞുവെന്ന് തരാർ പറഞ്ഞു. അന്താരാഷ്ട്ര നാണ്യനിധിയുമായി പാകിസ്താൻ ഉണ്ടാക്കിയ കരാർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും നിരോധന കാരണമായി പറയുന്നുണ്ട്.

ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനും തീരുമാനമുണ്ട്. നടപടികൾ കടുക്കുകയാണെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഇമ്രാൻ ഖാന്റെ പാർട്ടി ഈവർഷം തന്നെ നിരോധിക്കപ്പെടുമെന്നാണ് സൂചന. വാർത്താസമ്മേളനത്തിൽ രൂക്ഷവിമർശനമാണ് തരാര്‍ പിടിഐക്കെതിരെ ഉന്നയിച്ചത്. രാജ്യം നിലനിൽക്കണമെങ്കിൽ പിടിഐ ഉണ്ടാകാൻ പാടില്ലെന്ന് പറഞ്ഞ തരാർ ഒന്നല്ലെങ്കിൽ രാജ്യം, അല്ലെങ്കിൽ പിടിഐ എന്ന കൃത്യമായ സൂചനയും നൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com