'എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം അപകടങ്ങള്‍ കുറവെന്ന വ്യാജ പ്രചരണം കൊള്ള മറച്ചുവെക്കാൻ'; വിഡി സതീശന്‍

കള്ളക്കണക്ക് നൽകി കൊണ്ട് ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗത മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തു‌ടരാൻ അദ്ദേഹം അർഹനല്ല, രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു
'എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം അപകടങ്ങള്‍ കുറവെന്ന വ്യാജ പ്രചരണം കൊള്ള മറച്ചുവെക്കാൻ'; വിഡി സതീശന്‍
Updated on

തിരുവനന്തപുരം: എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റേയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലും പുറത്തും കള്ളം ആവർത്തിച്ചത് കൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു. പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ ഗതാഗത മന്ത്രി നല്‍കിയ മറുപടി പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിയും നട്ടാല്‍ കുരുക്കാത്ത കള്ളം ആവര്‍ത്തിച്ചു കൊണ്ടിരുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.

കള്ളക്കണക്ക് നൽകി കൊണ്ട് ഹൈക്കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ച ഗതാഗത മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തു‌ടരാൻ അദ്ദേഹം അർഹനല്ല, രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭാ രേഖകൾ അനുസരിച്ച് അപകടങ്ങൾ കൂടുതലാണ്. എഐ ക്യാമറയുടെ പേരിൽ നടന്ന കൊള്ള മറച്ചുവെക്കാനാണ് റോഡ് അപകടങ്ങളിൽ കുറവുണ്ടായതെന്ന് വ്യാജ പ്രചരണം സർക്കാർ ബോധപൂർവ്വം നടത്തിയതെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് വരെ അഴിമതിയിൽ പങ്കുണ്ടെന്നാണ് പ്രതിപക്ഷം ഉന്നയിച്ച ആരോപണം.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 3714 അപകടങ്ങളും ഈ വര്‍ഷം ജൂണില്‍ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 254 അപകടങ്ങള്‍ കൂടുതലായി ഉണ്ടായി. 2022 ആഗസ്റ്റില്‍ 3366 അപകടങ്ങളും 307 അപകട മരണങ്ങളും നടന്നപ്പോള്‍ ഈ വര്‍ഷം ആഗസ്റ്റില്‍ 4006 അപകടങ്ങളും 353 അപകട മരണങ്ങളാണുണ്ടായത്. വസ്തുതകള്‍ ഇതായിരിക്കെ കള്ളക്കണക്ക് നല്‍കി ഹൈകോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്ന് വി ഡി സതീശൻ വിമർശിച്ചു.

എന്നാൽ ആരോപണത്തിൽ മറുപടി നല്‍കാനോ നടപടികള്‍ സ്വീകരിക്കാനോ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെയാണോ വ്യാജക്കണക്കുകള്‍ നിര്‍മ്മിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com