'കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു'; ആരോ​ഗ്യവകുപ്പിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്

കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്നങ്ങളും ജീവഹാനിയും ഉണ്ടാക്കിയേക്കും. കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലാണിത്. ഒരു വർഷത്തെ 54049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചത്.
'കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു'; ആരോ​ഗ്യവകുപ്പിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്
Updated on

കൊച്ചി: ആരോ​ഗ്യവകുപ്പിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വൻ അഴിമതി നടന്നെന്ന് സതീശൻ ആരോപിച്ചു. 1610 ബാച്ച് മരുന്നുകൾ കാലാവധി കഴിഞ്ഞതാണ് എന്ന് കണ്ടെത്തി. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകൾ 483 ആശുപത്രികൾക്കു നൽകിയതായും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്. അത് അടിവരയിടുന്നതാണ് സിഎജി റിപ്പോർട്ട്‌. കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്നങ്ങളും ജീവഹാനിയും ഉണ്ടാക്കിയേക്കും. കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലാണിത്. ഒരു വർഷത്തെ 54049 ബാച്ച് മരുന്നുകളിൽ 8700 ബാച്ചുകളുടെ ഗുണനിലവാരം മാത്രമാണ് പരിശോധിച്ചത്.14 വിതരണക്കാരുടെ ഒറ്റ മരുന്നു പോലും പരിശോധിച്ചിട്ടില്ല. 'ചാത്തൻ മരുന്ന്' ആണ് വിതരണം ചെയ്തത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആണ് ഇതിന് അനുമതി നൽകിയത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം.

കമിഴ്ന്നു വീണാൽ കാൽ പണം കൊണ്ട് പോകുന്ന അവസ്ഥയാണ്. കെഎസ്ആർടിസി പോലെ സപ്ലൈകോയെയും തകർക്കുന്നു. എന്നിട്ട്, മുഖ്യമന്ത്രി കനഗോലു കെപിസിസി യോഗത്തിൽ പങ്കെടുത്തതിനെ വിമർശിച്ചോണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി 6,65000 രൂപയാണ് പ്രതിമാസം സോഷ്യൽ മീഡിയ മാനേജ്മെന്റിന് വേണ്ടി ചെലവഴിക്കുന്നത്. സർക്കാർ ചെലവിലാണോ രാഷ്ട്രീയ എതിരാളികൾക്ക് മറുപടി നൽകുന്നത്. കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും പണമില്ലാത്ത സർക്കാർ കേരളീയത്തിന് വേണ്ടി ധൂർത്ത് നടത്തുന്നു. ഖജനാവ് കാലിയായപ്പോഴാണ് ഇത്രയും പണം ചെലവാക്കുന്നത്. എന്നിട്ട് മുഖ്യമന്ത്രി സുനിൽ കനഗോലുവിനെ വിമർശിക്കുകയാണെന്നും സതീഷൻ ആരോപിച്ചു.

സിഎംആർഎൽ വിവാദത്തിലും സതീശൻ പ്രതികരിച്ചു. വീണാ വിജയന്റെ കമ്പനിയിൽ നിന്ന് ഒരു സേവനവും ലഭിച്ചിട്ടില്ല എന്ന് സിഎംആർഎൽ മൊഴി നൽകിയിട്ടുണ്ട്. കള്ളപ്പണം ആണ് നൽകിയത്. കള്ളപ്പണം വെളുപ്പിക്കാൻ ആണ് ഇത്തരം കരാർ നൽകിയത്. സംഭവം ഇ ഡി ആണ് അന്വേഷിക്കേണ്ടത്. ഈ സംഭവത്തിൽ ഇ ഡി അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ബാങ്ക് വഴി ഇടപാട് നടത്തിയത് കള്ളപ്പണം വെളുപ്പിക്കാനാണ്. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ പാർട്ടിക്കല്ലേ പണം നൽകേണ്ടത്. കള്ളപ്പണം വെളുപ്പിച്ചു എന്ന വിഷയമാണ് പ്രധാനം. ബാക്കിയൊക്കെ സൈഡ് ആണ്. മാത്യു കുഴൽനാടൻ നിയമസഭയിൽ വിഷയം ഉന്നയിച്ചതും വിജിലൻസിൽ പരാതി നൽകിയതും പാർട്ടി നിർദേശ പ്രകാരമാണ്. ഇ ഡി രാഷ്ട്രീയ പ്രേരിതമായി നീങ്ങിയാൽ എതിർക്കും. നാട്ടിലുള്ള ഏജൻസി അന്വേഷിക്കണം എന്ന് മാത്രമേ ആവശ്യപ്പെടാൻ കഴിയൂ എന്നും വി ഡി സതീശൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com