കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍

കൊച്ചി എന്‍ഐഎ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു
കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; റിയാസ് അബൂബക്കര്‍ കുറ്റക്കാരന്‍
Updated on

കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷയിന്മേലുള്ള വാദം നാളെ നടക്കും.

യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊല്ലംകോട് സ്വദേശി അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് റിയാസ് അബൂബക്കര്‍ എന്‍ഐഎയുടെ പിടിയിലായത്. കേരളത്തില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ വഴി ശ്രമിച്ചെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.

ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കേസില്‍ എന്‍ഐഎ ശേഖരിച്ചിരുന്നു. സ്വയം ചാവേറായി ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇതിന് തയ്യാറെടുക്കുന്നതിനിടെയാണ് അബൂബക്കര്‍ പിടിയിലായതെന്നും എന്‍ഐഎ സംഘം പറഞ്ഞിരുന്നു. അബൂബക്കറിനെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി പ്രതിചേര്‍ത്തിരുന്നുവെങ്കിലും പിന്നീട് ഇവര്‍ മാപ്പുസാക്ഷികളായി. അഞ്ച് വര്‍ഷത്തിലേറെയായി റിയാസ് അബൂബക്കര്‍ ജയിലിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com